ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെ ചോദ്യം ചെയ്തു; ആരോപണം നിഷേധിച്ച് ബാബു

കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് ബാബുവിന് പത്തുകോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍, ബിജു രമേശിന്റെ ആരോപണം ബാബു നിഷേധിച്ചു. ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കോഴ വാങ്ങിയിട്ടില്ലെന്നും ലൈസന്‍സ് ഫീസ് കുറച്ചിട്ടില്ലെന്നും ബാബു വിജിലന്‍സ് സംഘത്തെ അറിയിച്ചു. പകരം ഫീസ് കൂട്ടുകയാണ് ചെയ്തതെന്നും ബാബു വിജിലന്‍സ് സംഘത്തെ അറിയിച്ചു.

തൃപ്പൂണിത്തുറയിലെ വസതിയില്‍ വച്ചാണ് വിജിലന്‍സ് സംഘം ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്. വിജിലന്‍സ് എറണാകുളം ഡിവൈഎസ്പി രമേശനാണ് മൊഴി രേഖപ്പെടുത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു മൊഴി രേഖപ്പെടുത്തല്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. ബാബുവിനെതിരായ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് അറിയിച്ചു. ക്വിക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പിക്കുമെന്നും വിജിലന്‍സ് അറിയിച്ചു.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാബുവിന് പത്തുകോടി രൂപ കൈമാറിയെന്ന് രഹസ്യമൊഴിയിലാണ് ബിജു രമേശ് പറഞ്ഞിരുന്നത്. സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ ചേംബറിലെത്തിയാണ് പണം കൈമാറിയതെന്നായിരുന്നു മൊഴി. ഇതിനെ സാധൂകരിച്ചുകൊണ്ട് ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ മേധാവി റസീഫും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും റസീഫ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News