കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; അബദ്ധത്തില്‍ വെടിപൊട്ടിയതെന്നു നിഗമനം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു കാര്‍ഗോ വിമാനത്തിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് എസ്എസ് യാദവ് വെടിയേറ്റു വീഴുന്നതു വ്യക്തമായത്. ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥനെപരിശോധിക്കുന്നതില്‍ ഉടലെടുത്ത തര്‍ക്കം സംഘര്‍ഷമായി മാറുന്നതിനിടെ, ഏറ്റുമുട്ടുന്നവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ കൈത്തണ്ടയില്‍ വെടിയേറ്റ് എസ് എസ് യാദവ് വീഴുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നു ഡിജിപിയുടെ റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായത്. സിതാറാം ചൗധരി എന്ന സിഐഎസ്എഫ് ജവാന്റെ തോക്കില്‍നിന്നാണ് വെടിയുതിര്‍ന്നതെന്നു കണ്ടെത്തിയിരുന്നു. സംഘര്‍ഷത്തിനിടെ തന്റെ പൗച്ചില്‍ കിടന്ന 9 മില്ലിമീറ്റര്‍ പിസ്റ്റള്‍ ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പിടിച്ചുവാങ്ങുകയായിരുന്നെന്നു സിതാറാം ചൗധരി മൊഴി നല്‍കിയിരുന്നു.

വിമാനത്താവളത്തിന്റെ വിഐപി ഗേറ്റിനു സമീപം ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥരും സിഐഎസ്എഫുകാരും ഏറ്റുമുട്ടുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
എട്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി ഇന്നു രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. മനപൂര്‍വമല്ലാത്ത നരഹത്യ, ഡ്യൂട്ടി തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ് എട്ടുപേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി ഡിജിപിക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. വിമാനത്താവളത്തിലെ വെടിവെപ്പില്‍ സുരക്ഷാ വീഴ്ച്ചകള്‍ സംഭവിച്ചിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്ു. ഇരുകൂട്ടരുടെയും ഭാഗത്ത് നിന്ന് വീഴ്ച്ചകളുണ്ടായെന്നും ഇക്കാര്യങ്ങള്‍ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ശങ്കര്‍ റെഡ്ഡി പറഞ്ഞു.
സംഭവങ്ങള്‍ ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തിയ ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ദിവസവും വന്നു പോകുന്ന ഇന്ത്യയില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക വ്യോമയാന മന്ത്രാലയത്തിനുണ്ട്.
കരിപ്പൂര്‍ സന്ദര്‍ശിച്ച് വ്യോമയാന മന്ത്രാലയ ജോയിന്റ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് യോഗം കേന്ദ്ര മന്ത്രാലയങ്ങളുടെ യോഗം വിലയിരുത്തും. സംഭവത്തെക്കുറിച്ച് വിവിധ മന്ത്രാലയങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടിലുള്ള വൈരുദ്ധ്യമുണ്ട്. സിഐഎസ്എഫ് ജവാന്റെ കൈയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് വ്യോമയാന ജോയിന്റ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ബലമായി തോക്ക് തട്ടിപ്പറിച്ച് വെടിയുതിര്‍ത്തു എന്നാണ്. ഈ സാഹചര്യത്തില്‍ ഇരു മന്ത്രാലയങ്ങളും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചേക്കും.

ജവാന്‍ ജയ്പാല്‍ യാദവിനെ ഒരുസംഘമാളുകള്‍ പിടിച്ച് കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞിരുന്നു. സിഐഎസ്എഫ് ജവാന്റെ കൈയില്‍ നിന്ന് തോക്ക് പിടിച്ചെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും റിജ്ജു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here