മൂന്നു ബഹിരാകാശ യാത്രികർ സുരക്ഷിതരായി തിരിച്ചെത്തി

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മൂന്നു യാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇറ്റലി സ്വദേശിനി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയിൽ നിന്നുള്ള ടെറി വിർട്‌സ്, റഷ്യക്കാരനായ ആന്റോൻ ഷ്‌കാപ്ലറോവ് എന്നിവരാണ് 200 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരികെ എത്തിയത്. സോയൂസ് ബഹിരാകാശ വാഹനത്തിൽ ഖസാക്കിസ്ഥാനിലാണ് മൂവരും ഇറങ്ങിയതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.

ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ജീവിച്ച വനിത എന്ന റെക്കോഡ് സ്വന്തമാക്കിയാണ് സാമന്ത മടങ്ങിയെത്തിയത്. 194 ദിവസങ്ങളാണ് സാമന്ത ഇവിടെ ചെലവഴിച്ചത്. ഈ ദിവസങ്ങളിലെല്ലാം സാമന്ത ട്വിറ്റർ വഴി സജീവമായിരുന്നു. മേയ് 12ന് സംഘം തിരികെ എത്തേണ്ടതായിരുന്നുവെങ്കിലും സ്‌പേസ്ഷിപ്പിന്റെ തകരാർ കാരണം യാത്ര ഒരു മാസം കൂടി വൈകുകയായിരുന്നു. നവംബർ 24ന് ബഹിരാകാശ നിലയത്തിലെത്തിയ മൂവരും 8.4 കോടി കിലോമീറ്റർ സഞ്ചരിച്ചതായി നാസ അറിയിച്ചു.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള അടുത്ത യാത്രാസംഘം ജൂലൈ 23നും 25നുമിടയിൽ ഖസാക്കിസ്ഥാനിൽ നിന്ന് പുറപ്പെടും. റഷ്യ, ജപ്പാൻ, യു.എസ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികരാണ് സംഘത്തിലുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here