ബിടെക്കിനു ചേര്‍ന്നത് കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ല; ഐഐടിയിലെ ഒന്നാം റാങ്കുകാരന്‍ മൈക്രോസോഫ്റ്റിലെ ജോലി നിരസിച്ചു

ഖരഗ്പൂര്‍: ഐഐടി ഖരഗ്പൂരില്‍ ബിടെക്കിന് ഒന്നാം റാങ്ക് നേടുകയെന്നാല്‍ സ്വപ്‌ന ഉദ്യോഗങ്ങള്‍ സ്വന്തമാക്കാന്‍ വഴിയൊരുങ്ങിയെന്നാണ് വയ്പ്. മൈക്രോസോഫ്റ്റിലെ ജോലിയാകട്ടെ ഐടി മേഖയിലെ ഒരു വിദഗ്ധന് സ്വപ്‌നം കാണാവുന്ന ഏറ്റവും മികച്ചവയില്‍ ഒന്നും. ഇതു രണ്ടും ലഭിച്ച ശിഖര്‍ പത്രണാബിസാകട്ടെ ചെയ്തയത്, മൈക്രോസോഫ്റ്റിലെ ജോലി വേണ്ടെന്നുവയ്ക്കുകയും. ഖഗര്പുര്‍ ഐഐടിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ബിടെക്കില്‍ 9.87 സ്‌കോറോടെയാണ് ശിഖര്‍ സ്വര്‍ണമെഡല്‍ നേടിയത്.

തൊട്ടുപിന്നാലെ മൈക്രോസോഫ്റ്റ് ശിഖറിനെത്തേടിയെത്തി. പക്ഷേ, ശിഖറിനിഷ്ടം ഖരഗ്പുര്‍ ഐഐടി തന്നെയായിരുന്നു. ഇവിടെ പിഎച്ച്ഡിക്കു ചേരാനാണ് മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച ശിഖറിന്റെ തീരുമാനം.

ബിടെക്കിനു ചേര്‍ന്നത് ഒരു കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ലെന്നു വിശദമാക്കിയാണ് മൈക്രോസോഫ്റ്റ് വച്ച ഓഫര്‍ നിരസിച്ചത്. ഗവേഷണം നടത്താനും അധ്യാപനത്തിനുമാണ് തനിക്കു താല്‍പര്യം. ഇക്കാര്യത്തില്‍ രണ്ടാമതൊരു ചിന്തയില്ല. എന്റെ മാതാപിതാക്കളും അധ്യാപകരും തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തു.- ശിഖര്‍ പ്രതികരിച്ചു.

ഐഐടി ബിടെക്ക് പൂര്‍ത്തിയാകുന്നവരില്‍ ഏറിയ പങ്കും ലക്ഷ്യമിടുന്നത് ലോകത്തുള്ള മുന്‍നിരയിലുള്ളതടക്കമുള്ള ഐടി കമ്പനികളും കോര്‍പറേറ്റ് മേഖലയുമാണ്. ഇതിനിടയിലാണ് അപവാദമായി ശിഖര്‍ ശ്രദ്ധേയനാകുന്നത്. റാങ്ക് നേടിയവര്‍ പിഎച്ച്ഡിക്കു ചേരാനെത്തുന്നത് അപൂര്‍വമാണെന്നാണ് ഐഐടി ഡയറക്ടര്‍മാര്‍ അടക്കം വ്യക്തമാക്കുന്നത്. ഗവേഷണത്തിനാണ് വിദ്യാര്‍ഥികളോട് തങ്ങള്‍ ഉപദേശിക്കാറുള്ളതെങ്കിലും ഉയര്‍ന്ന മാര്‍ക്കു നേടിയാല്‍ എല്ലാവരും ജോലിക്കാണ് പ്രാമുഖ്യം നല്‍കാറുള്ളതെന്നും ഖരഗ്പൂര്‍ ഐഐടിയി ഡയറക്ടര്‍ പാര്‍ഥ പ്രതിം ചക്രവര്‍ത്തി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here