സിസിടിവി ദൃശ്യം വാട്‌സ്ആപ്പില്‍ പ്രചരിച്ചു; വഴിയാത്രക്കാരിയെ ഇടിച്ചിട്ട ടാക്‌സി ഡ്രൈവര്‍ കീഴടങ്ങി

ചെന്നൈ: വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ടാക്‌സി ഡ്രൈവര്‍, തന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പരന്നതിനെത്തുടര്‍ന്നു പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. അപകടത്തിനു കാരണമായ വാഹനത്തിന്റെയും ഡ്രൈവറുടെയും ചിത്രം കാഞ്ചീപുരം, ചെന്നൈ എന്നിവിടങ്ങളില്‍ വ്യാപകമായി വാട്‌സ് ആപ്പിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ടാക്‌സി ഡ്രൈവറായ വിനോദ് കണ്ണന്‍ കീഴടങ്ങിയത്.

പൊലീസ് ഒരു പ്രാദേശിക വെബ്‌സൈറ്റിനു നല്‍കിയ സിസിടിവി ദൃശ്യങ്ങള്‍ ആരോ ഒരാള്‍ ഡൗണ്‍ലോഡ് ചെയ്തു വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. രാമനാഥപുരം സ്വദേശിയാണ് വിനോദ് കണ്ണന്‍. ഈ മാസം എട്ടിനാണ് റോഡ് കുറുകെ കടക്കുകയായിരുന്ന കാഞ്ചീപുരം സ്വദേശി സെല്‍വിയെ വിനോദ് കണ്ണന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചിട്ടത്. കാറിടിച്ചു വീണ സെല്‍വി തല്‍ക്ഷണം മരിച്ചു.

കാഞ്ചീപുരത്തെ ഒരു ടാക്‌സി സര്‍വീസിലെ ഡ്രൈവറാണ് വിനോദ് കണ്ണന്‍. ചെങ്ങാലപ്പട്ടില്‍ യാത്രക്കാരുമായി പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടമെന്നു വിനോദ് കണ്ണന്‍ പൊലീസിനോടു പറഞ്ഞു. അപകടമുണ്ടായതിനു തൊട്ടടുത്ത കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതില്‍നിന്നാണ് അപകടത്തിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്. കാറിന്റെ ദൃശ്യങ്ങളും ഡ്രൈവറുടെ മുഖവും ഈ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here