പതിനാറാമതു പിറന്നതും പെണ്‍കുട്ടി; നവജാതശിശുവിനെ ദമ്പതികള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു

കാലാബുരഗി (കര്‍ണാടക): പതിനാമത്തെ കുഞ്ഞിക്കാലും പെണ്‍കുട്ടിയുടെ ആയതോടെ നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു ദമ്പതികള്‍ മുങ്ങി. കര്‍ണാടകയിലെ പിന്നാക്ക പ്രദേശമായ കാലാബുരഗിയിലാണ് സംഭവം. കുട്ടിയുടെ മുഖം പോലും നോക്കാതെയാണ് പിറന്നതു പെണ്‍കുട്ടിയാണെന്നറിഞ്ഞ് നവജാതശിശുവിനെ മാതാവ് ഉപേക്ഷിച്ചത്.

കാലാബുരഗിക്കടുത്ത് സിന്ധോല ഗ്രാമവാസികളായ ഗോവര്‍ധന്‍ റാത്തോഡും സെതനിഭായിയുമാണ് പതിനാറാമത്തെ കുട്ടിയെ പെണ്ണായതിനാല്‍ ഉപേക്ഷിച്ചത്. ഇവരുടെ പതിനഞ്ചു കുട്ടികളും പെണ്‍കുട്ടികളായിരുന്നു. ഒരു ആണ്‍കുട്ടി പിറക്കാനാണ് ഇവര്‍ ഇത്രയും കാലം ആഗ്രഹിച്ചിരുന്നതും. പതിനഞ്ചു പെണ്‍കുട്ടികളില്‍ ഒമ്പതു പേര്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ബാക്കി കുട്ടികള്‍ പ്രസവത്തോടെയോ അല്ലെങ്കില്‍ അധികം വൈകാതെയും പോഷകാഹാരക്കുറവു മൂലമോ മരിച്ചിരുന്നു.

മൂത്ത മൂന്നു പെണ്‍കുട്ടികള്‍ വിവാഹിതരാണ്. ഗോവര്‍ധനും സെതനിഭായിയും തൊട്ടടുത്ത കൃഷിത്തോട്ടത്തില്‍ പണിക്കു പോയി കിട്ടുന്ന അമ്പതു രൂപ വീതമാണ് ഇവരുടെ ഉപജീവനത്തിന് കിട്ടുന്ന പണം. കുട്ടികളെ ആരെയും സ്‌കൂളില്‍ വിട്ടിട്ടില്ല.

ആശുപത്രിയില്‍ ഉപേക്ഷിച്ച കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി സംരക്ഷിക്കാനേറ്റെടുത്തു. മറ്റൊരു പെണ്‍കുട്ടിയെക്കൂടി വളര്‍ത്താന്‍ പണമില്ലാത്തതിനാണ് ഉപേക്ഷിച്ചതെന്നു സെതനിഭായ് പറഞ്ഞു. ആശുപത്രിയില്‍നിന്നു മുങ്ങിയ സെതനിയെയും ഗോവര്‍ധനെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതര്‍ തെരഞ്ഞുപിടിക്കുകയായിരുന്നു. ഇവരുടെ മൂന്നു മക്കളുടെ വിവാഹം നാട്ടുകാര്‍ പണം പിരിച്ചാണു നടത്തിക്കൊടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here