ലളിത് മോഡി വിവാദം; രാജിക്കൊരുങ്ങി സുഷമ; വേണ്ടെന്ന് ആര്‍എസ്എസ്

ദില്ലി: മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് യാത്രാ രേഖകള്‍ ശരിയാക്കി നല്‍കിയയെന്ന ആരോപണത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജിസന്നദ്ധത അറിയിച്ചു. പ്രതിപക്ഷത്തിന്റെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് രാജിസനന്നദ്ധതയുമായി സുഷമ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. എന്നാല്‍, സുഷമ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്‍രെ നിലപാട്. അതേസമയം, സുഷമയ്ക്ക് പിന്തുണയുമായി ശിവസേനയും രംഗത്തെത്തി. വിവാദത്തില്‍ ട്വിറ്ററിലൂടെ മാത്രം പ്രതികരിച്ച സുഷമ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.
സുഷമയുടെ രാജി പാര്‍ട്ടിയെയും സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്തുമെന്ന ചിന്തയാണ് രാജി ആവശ്യത്തില്‍ നിന്ന് സുഷമയെ പിന്തിരിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വിദേശകാര്യമന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനുള്ള അപകടകരമായ കളിയാണിതെന്നാണ് മുഖപത്രമായ സാംമ്‌നയില്‍ ശിവസേനയുടെ ആരോപണം. സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമമാണിത്. സുഷമയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണെന്നു കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖപ്രസംഗം ആവശ്യപ്പെടുന്നു. വിവേകമതികളായ മന്ത്രിമാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാമെന്നും പ്രധാനമന്ത്രി തന്നെ ആ സ്ഥാനത്തെത്താമെന്നും ശിവസേനമുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. നേരത്തേ, രാജ്‌നാഥ്‌സങ്ങിനെയും മകനെയും കുറിച്ചും പൂര്‍ത്തി ഗ്രൂപ്പുമായുള്ള നിതിന്‍ ഗഡ്കരിയുടെ ബന്ധത്തെക്കുറിച്ചും വിവാദങ്ങളുയര്‍ന്ന കാര്യവും കൂടി ചൂണ്ടിക്കാട്ടിയാണ് ലേഖനം സുഷമയ്ക്കുള്ള പിന്തുണ അറിയിക്കുന്നത്.
ലളിത് മോഡിക്ക് ലണ്ടനില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് പോകാന്‍ യാത്രാരേഖകള്‍ അനുവദിക്കാന്‍ ബ്രിട്ടീഷ് എം.പിക്ക് സുഷമസ്വരാജ് കത്തയച്ചതാണ് വിവാദത്തിലായത്. എന്നാല്‍, ലളിത് മോഡിയെ സഹായിച്ചത് മാനുഷികമായ പരിഗണനയാലാണെന്നാണ് സുഷമസ്വരാജിന്റെ പ്രതികരണം. ലണ്ടനില്‍ താമസിക്കുന്ന ലളിത് മേദിയുടെ ഭാര്യ കാന്‍സര്‍ രോഗബാധിതയാണെന്നും പോര്‍ച്ചുഗലില്‍ ശസ്ത്രക്രിയ നടത്തണമെന്ന കാരണത്താലാണ്് ഇടപെട്ടതെന്നുമാണ് സുഷമസ്വരാജിന്റെ വാദം. സംഭവത്തില്‍ അമിത് ഷാ ഒഴികെയുള്ള ബിജെപി നേതാക്കളാരും സുഷമയെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ലെന്നതാണ് വസ്തുത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here