തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മാറ്റി; ഗതാഗത കമ്മീഷണറാക്കി; അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്ന് മാറ്റി. ഗതാഗത കമ്മീഷണറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. എസ് രത്‌നകുമാര്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ എംഡിയാകും. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ ആര്‍ ശ്രീലേഖയുടെ പുതിയ ചുമതല തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം; ഐ ഗ്രൂപ്പ് മന്ത്രിമാര്‍ ഉറച്ചുനിന്നതോടെയാണ് തച്ചങ്കരിയുടെ സ്ഥാനെ തെറിച്ചത്. തച്ചങ്കരി അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്ന് മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി.

കെപിസിസി നിര്‍വാഹക സമിതിയോഗം നടക്കുന്നിടത്തേക്ക് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ നേരിട്ടെത്തി തച്ചങ്കരിയെ മാറ്റരുതെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തിലും ഐ ഗ്രൂപ്പ് മന്ത്രിമാര്‍ക്ക് അമര്‍ഷമുണ്ട്. കഴിഞ്ഞ ദിവസം തച്ചങ്കരി മന്ത്രി സിഎന്‍ ബാലകൃഷ്ണനെ പരസ്യമായി വെല്ലുവിളിച്ചു. ഇതിനെതിരെ മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നതും ഉദ്യോഗസ്ഥനെതിരെ മന്ത്രി പരാതി നല്‍കുന്നതും. മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെങ്കിലും ഐ ഗ്രൂപ്പ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് തച്ചങ്കരിയെ മാറ്റിയത്.

അതേസമയം സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനെ വിമര്‍ശിച്ചിട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. ചട്ടവിരുദ്ധമായ പ്രസ്താവനകളും നടത്തിയിട്ടില്ല. തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും തച്ചങ്കരി പറഞ്ഞു. പാഠപുസ്തകം നേരിട്ട് വിതരണം ചെയ്യാന്‍ കെബിപിഎസിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. കെബിപിഎസ് എംഡിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തച്ചങ്കരി.

കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന 200 കോടിയിലേറെ രൂപയുടെ അഴിമതി അന്വേഷിക്കണമന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ലോകായുക്ത വാദം കേള്‍ക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. എംഡി ടോമിന്‍ തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി, സഹകരണമന്ത്രി, കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയ് തോമസ് വിവിധ കാലഘട്ടങ്ങളിലെ എംഡിമാര്‍ എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സംബന്ധിച്ച് 22 റിപ്പോര്‍ട്ടുകളാണ് തച്ചങ്കരി സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. 200 കോടിയിലേറെ കോടി രൂപയുടെ അഴിമതിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here