ജോര്‍ജിയ: പള്ളിയില്‍ പോയി മടങ്ങിയെത്തിയ ശേഷം വീട്ടുകാര്‍ കാറില്‍ നിന്നിറക്കാന്‍ മറന്ന പിഞ്ചുബാലന് പൊള്ളുന്ന മരണം. 78 ഫാരൻഹീറ്റ് വരെ ഉയര്‍ന്ന ചൂടില്‍ രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് പതിനൊന്ന് മാസം മാത്രം പ്രായമുള്ള ജാക്‌സണ്‍ ടെയ്‌ലര്‍ എന്ന പിഞ്ചുബാലന്‍ മരിച്ചത്. മുത്തശ്ശനും മുത്തശ്ശിയും ആന്റിയും ജാക്‌സണെ കാറില്‍ നിന്ന് ഇറക്കാന്‍ മറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ജോര്‍ജിയയിലെ പള്ളിയിലേക്ക് പോകാന്‍ മൂവരും ഇറങ്ങിയപ്പോള്‍ ഇവര്‍ ജാക്‌സണെയും കൂട്ടിയിരുന്നു. മൂന്ന് മണിയോടെ തിരിച്ചെത്തി. എന്നാല്‍ തിരിച്ചെത്തിയ മൂവരും ജാക്‌സണെ കാറില്‍ നിന്ന് ഇറക്കാന്‍ മറക്കുകയായിരുന്നു.
നഴ്‌സായ ജാക്‌സന്റെ അമ്മ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വന്ന് ഉറങ്ങുകയായിരുന്നു. അഞ്ച് മണിക്ക് അമ്മ എണീറ്റ് കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് എല്ലാവരും ജാക്‌സന്റെ കാര്യം ഓര്‍ത്തത്. കാറില്‍ നിന്ന് ഇറക്കിയില്ലെന്ന കാര്യം ഓര്‍മ്മ വന്ന് എടുത്ത് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, അപ്പോഴേക്കും ജാക്‌സണ്‍ ദയനീയ മരണത്തിന് കീഴടങ്ങിയിരുന്നു. ജാക്‌സണെ കാറില്‍ ഇരുത്തിയ കാര്യം ആരെങ്കിലും ഓര്‍ക്കുകയോ പറയുകയോ ചെയ്തില്ലെന്നാണ് ജാക്‌സന്റെ മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here