അവരെല്ലാം എന്നെ ആക്രമിക്കുമെന്നു പേടിച്ചു; അഭയാര്‍ഥിയെ കാല്‍തട്ടി വീഴ്ത്തിയ വീഡിയോ ജേണലിസ്റ്റിന്റെ കുമ്പസാരം

ബുദാപെസ്റ്റ്: താന്‍ ആക്രമിക്കപ്പെടുമെന്നു ഭയന്ന പരിഭ്രാന്തിയിലാണ് ഒാടിവന്ന അഭയാര്‍ഥിയെ കാലുകൊണ്ടു തടയാന്‍ ശ്രമിച്ചതെന്നു വിവാദത്തിലായ ഹംഗേറിയന്‍ വീഡിയോ ജേണലിസ്റ്റ് പെട്ര ലാസ്ലോ. സംഭവിച്ച കാര്യങ്ങളുയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും നിര്‍വ്യാജം ഖേദിക്കുന്നെന്നും അവര്‍ ഒരു പത്രത്തിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

പിന്നീട് ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ തന്നെയാണോ അതു ചെയ്തതെന്നു തോന്നിപ്പോയി. ഞാന്‍ പരിഭ്രാന്തയാവുകയായിരുന്നു. ഞാന്‍ ഹൃദയമില്ലാത്തവളല്ല. ഇപ്പോള്‍ മാത്രമാണ് പ്രതികരിക്കാനുള്ള മനസാന്നിധ്യം തിരിച്ചുകിട്ടിയത്. ഞാന്‍ നടുങ്ങിയിരിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചു വരുന്ന നൂറുകണക്കിനു അഭയാര്‍ഥികളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഓടി വരുന്നവര്‍ തന്നെ ആക്രമിക്കുമോ എന്ന് ഒരു വേള സംശയിച്ചു. തന്റെ തലയില്‍ എന്തോ വീണതു പോലെ തോന്നി. ഒരു കൈയില്‍ കാമറയുണ്ടായിരുന്നു. താന്‍ ആക്രമിക്കാന്‍ പോവുകയാണെന്നു തോന്നിയപ്പോള്‍ സ്വയം പ്രതിരോധം തീര്‍ക്കണമായിരുന്നു. ഒരു കുട്ടിയാണ് തന്റെ നേരെ ഓടി വരുന്നതെന്നു പോലും തിരിച്ചറിയാന്‍ ആ പരിഭ്രാന്തിയില്‍ കഴിഞ്ഞില്ല. ഒരമ്മയായ തനിക്ക് അതില്‍ അതിയായ വിഷമമുണ്ട്. ക്ഷമ ചോദിക്കുന്നു. പരിഭ്രാന്തിയിലാകുന്ന നിമിഷത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ ആരായാലും ബുദ്ധിമുട്ടും. ലസ്ലോ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് സെര്‍ബിയന്‍ അതിര്‍ത്തി തുറന്നപ്പോള്‍ പൊലീസ് വലയം ഭേദിച്ചു വന്ന അഭയാര്‍ഥികളെ ചിത്രീകരിക്കുന്നതിനിടെ കുട്ടിയുമായി വന്ന ഒരാളെ കാല്‍കൊണ്ടു ലസ്ലോ വീഴ്ത്തുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നു ചാനല്‍ ലസ്ലോയെ ജോലിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

അതേസമയം, ലസ്ലോയുടെ വിശദീകരണം നുണയാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകളെ കാല്‍ കൊണ്ടു കൈ കൊണ്ടു വീഴിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ലോകമാകെയുള്ള മാധ്യമപ്രവര്‍ത്തകരും ലസ്ലോയുടെ നടപടിയെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here