ടിപ്പു സുൽത്താനെക്കുറിച്ചുള്ള സിനിമയിൽ അഭിനയിക്കരുതെന്ന് തമിഴ് സൂപ്പർതാരം രജനീകാന്തിന് ബി.ജെ.പിയുടെ ഭീഷണി. തമിഴ് വിരുദ്ധനായിരുന്ന ടിപ്പുവിന്റെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻമാർ അഭിനയിക്കരുതെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
ടിപ്പു ഹിന്ദുക്കളെ ഉപദ്രവിച്ച ഭരണാധികാരിയാണ്. കൊലപാതകി കൂടിയായി അദ്ദേഹത്തെ പുകഴ്ത്തുന്ന സിനിമ എടുക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലായിരിക്കുമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.
കന്നഡ നിർമ്മാതാവായ അശോക് ഖെനിയാണ് ടിപ്പു സുൽത്താന്റെ കഥ പ്രമേയമാക്കി ചിത്രമെടുക്കാൻ രജനീകാന്തിനെ സമീപിച്ചത്. എന്നാൽ
സിനിമ ചെയ്യുന്ന കാര്യത്തിൽ രജനീകാന്ത് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സ്‌ക്രിപ്റ്റ് പോലും ഇതുവരെ വായിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ഹിന്ദുമുന്നണി നേതാവ് രാമഗോപാലനാണ് ചിത്രത്തിൽ രജനി അഭിനയിക്കുന്നതിനെതിരെ ആദ്യം രംഗത്ത് വന്നത്. ടിപ്പു സുൽത്താന്റെ ആക്രമണം ഭയന്നാണ് തന്റെ മുൻഗാമികൾ കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കുടിയേറിയതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറിന്റെ ആത്മകഥയിലെ പരാമർശവും രാമഗോപാലൻ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രത്തിൽ രജനി അഭിനയിക്കരുതെന്ന് ഹിന്ദു മക്കൾ കക്ഷിയും ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here