തിരുവനന്തപുരം: ടിപ്പു സുൽത്താൻ കഥാപാത്രത്തെ അവതരിപ്പിക്കരുതെന്ന ബിജെപിയുടെ ഭീഷണിക്ക് രജനീകാന്ത് വഴങ്ങരുതെന്ന് സംവിധായകൻ കമൽ. ഭീഷണികൾക്ക് വഴങ്ങാതെ ധൈര്യപൂർവ്വം ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ രജനീകാന്ത് തയ്യാറാകണമെന്നും കമൽ ആവശ്യപ്പെട്ടു. ഇന്ത്യൻ പൊതുസമൂഹവും സിനിമ- സാംസ്‌കാരിക പ്രവർത്തകരും രജനിക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലാകാരൻ ഒരു സമൂദായത്തിന്റെ മാത്രം സ്വത്തല്ലെന്ന് നടി വാണി വിശ്വനാഥ് അഭിപ്രായപ്പെട്ടു.
ടിപ്പു സുൽത്താനെക്കുറിച്ചുള്ള സിനിമയിൽ അഭിനയിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് രജനീകാന്തിനോട് ബി.ജെ.പി- ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടത്. തമിഴ് വിരുദ്ധനായിരുന്ന ടിപ്പുവിന്റെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻമാർ അഭിനയിക്കരുതെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ടിപ്പു ഹിന്ദുക്കളെ ഉപദ്രവിച്ച ഭരണാധികാരിയാണ്. കൊലപാതകി കൂടിയായി അദ്ദേഹത്തെ പുകഴ്ത്തുന്ന സിനിമ എടുക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലായിരിക്കുമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.
കന്നഡ നിർമ്മാതാവായ അശോക് ഖെനിയാണ് ടിപ്പു സുൽത്താന്റെ കഥ പ്രമേയമാക്കി ചിത്രമെടുക്കാൻ രജനീകാന്തിനെ സമീപിച്ചത്. എന്നാൽ സിനിമ ചെയ്യുന്ന കാര്യത്തിൽ രജനീകാന്ത് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സ്‌ക്രിപ്റ്റ് പോലും ഇതുവരെ വായിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here