ആഭരണ-വസ്ത്രശാലാ മേഖലകളില്‍ നിലനില്‍ക്കുന്നത് കൊടിയ ചൂഷണം; അസംഘടിത മേഖലയിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കോടിയേരി; മൂന്നാറിന്റെ സന്ദേശം ഉള്‍ക്കൊണ്ട് സിപിഐഎം

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സിപിഐഎം സമരം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാനത്തെ അസംഘടിത മേഖലയിലേക്കും സമരം വ്യാപിപ്പിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. കൊടിയ ചൂഷണം നിലനില്‍ക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ അസംഘടിത മേഖലയിലും സിപിഐഎം സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആഭരണ ശാലകള്‍, വസ്ത്രശാലകള്‍, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ കൊടിയ ചൂഷണത്തിന് ഇരയാകുന്നുണ്ട്. ഇവിടങ്ങളിലും തൊഴില്‍ സമരങ്ങള്‍ക്ക് സിപിഐഎം നേതൃത്വം നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡില്‍ കോടികളുടെ അഴിമതി നടത്തിയ ചെയര്‍മാനെ സംരക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വ്യത്യാസമില്ല. ഇതിനായി സുധീരനെ പോലും ഒറ്റപ്പെടുത്തി എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു നില്‍ക്കുന്നു. നിയമം നടപ്പാക്കിയതിനാണ് ജേക്കബ്ബ് തോമസിനെ സ്ഥലംമാറ്റിയത്.
ഒരു ഉത്തരവിന്റെ പേരില്‍ ജേക്കബ്ബ് തോമസിനെ സ്ഥലംമാറ്റിയത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. അഴിമതിക്കെതിരെ നിലപാടെടുത്തതിനാണ് ജേക്കബ്ബ് തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. ഫഌറ്റ് മാഫിയയാണ് ജേക്കബ്ബ് തോമസിനെ പുറത്താക്കിയത്. കേരളത്തിലെ സ്ഥലംമാറ്റം തീരുമാനിക്കുന്നത് മാഫിയസംഘങ്ങളാണെന്നും കോടിയേരി വ്യക്തമാക്കി.

എസ്എന്‍ഡിപി ആര്‍എസ്എസുമായി കൂട്ടുകൂടില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ വെള്ളാപ്പള്ളി നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്ന് സംശയമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ തോറ്റിരുന്നു. ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തോട്ടഭൂമിയെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണ്. കയ്യേറ്റം നടന്നിട്ടുണ്ടെന്ന ഹൈക്കോടതി നിരീക്ഷണമോ റവന്യൂ റിപ്പോര്‍ട്ടുകളോ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഭൂപരിധി നിയമം ഇല്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറിയെന്നും കോടിയേരി കുറ്റപ്പെടുത്തി.

വര്‍ഗീയ വിരുദ്ധ സെമിനാറിന്റെ വിജയത്തിന്റെ തുടര്‍ച്ചയായി സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ വാര്‍ഡ് തലങ്ങളില്‍ മതനിരപേക്ഷ കൂട്ടായ്മ സംഘടിപ്പിക്കും. ബിജെപി അധികാരത്തിലെത്തിയ ശേഷം സംഘപരിവാര്‍ ആസൂത്രിതമായി വര്‍ഗീയത ഇളക്കി വിടുകയാണ്. സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് വോട്ടുബാങ്കുണ്ടാക്കാനാണ് ശ്രമം. കേരളത്തില്‍ വേരുറപ്പിക്കാന്‍ എളുപ്പമല്ല എന്ന് മനസ്സിലാക്കി സാമുദായിക സംഘടനകളെ കൂട്ടുപിടിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here