ബാഴ്‌സ കാത്തിരിക്കുന്നു വോട്ടെടുപ്പിനായി; ലാ ലീഗയുടെ തലക്കുറി മാറുമോ എന്നറിയാന്‍ ഫുട്‌ബോള്‍ ലോകവും


ചോര മണക്കുന്ന ചരിത്രം പറയാനുണ്ട് കാറ്റലോണിയക്ക് മുതലാളിത്തത്തിനും, രാജവാഴ്ച്ചക്കും എതിരെ നെഞ്ചുവിരിച്ച് പോരാടിയ ആണത്തമുള്ളവരുടെ കഥകള്‍ കേട്ടാണ് കാറ്റലോണിയ എന്ന ഭൂപ്രദേശം ലോക തൊഴിലാളി മനസ്സില്‍ നക്ഷത്രമായത്. ആ സ്‌നേഹം പങ്കുവെച്ചാണ് ലോകത്തിന് ബാഴ്‌സലോണ എന്ന കാറ്റലോണിയന്‍ ഫുട്‌ബോള്‍ ക്ലബ് കളിക്കും, കളിമികവിനുമപ്പുറം ചോരയില്‍ അലിഞ്ഞ വികാരമായത്.

ലോക ഫുട്‌ബോളില്‍ സ്‌പെയിനിന്റെ മേല്‍വിലാസമാണ് ബാഴ്‌സലോണ. എന്നാല്‍ സ്‌പെയിനില്‍ ബാഴ്‌സലോണ എത്ര നാള്‍ ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് ആരാധകര്‍ കാരണം ഈ മാസം 27 ന് കാറ്റലോണിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം എന്ന കറ്റാലന്‍ ജനതയുടെ സ്വപ്നത്തിന് പുതിയ ദിശാബോധം നല്‍കും ഈ തെരഞ്ഞെടുപ്പ്.

സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കാറ്റലോണിയന്‍ ജനത നടത്തുന്ന പ്രക്ഷോഭത്തില്‍നിന്ന്.

കാറ്റലോണിയക്ക് സ്വാതന്ത്ര്യം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന എട്ടോളം രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അധികാരത്തില്‍ വന്നാല്‍ ഒന്നരവര്‍ഷത്തിനകം സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം എന്നതാണവര്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ കറ്റാലന്‍ ദേശീയതയുടെ അവസാന വാക്കായ ബാഴ്‌സലോണയുടെ സാപനിഷ് ലീഗിലെ സ്ഥാനമെന്താവും എന്നാണ് ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ട് ക്യാംപ് നൗ

കാറ്റലോണിയ സ്‌പെയിനില്‍ നിന്ന് സ്വതന്ത്രമായാല്‍ ലാ ലീഗയില്‍നിന്ന് ബാഴ്‌സ പുറത്താവും. ലോക ഫുട്‌ബോളിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാകും അത്. ഒപ്പം ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സയുടെ പ്രാതിനിധ്യവും എങ്ങനെയെന്നത് കണ്ടറിയേണ്ടിവരും. പക്ഷെ എന്നും കറ്റാലന്‍ സ്വാതന്ത്ര്യത്തിന്റെ കൊടി വീശിയിട്ടുള്ള ബാഴ്‌സലോണയും, നൗ ക്കാമ്പും തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുകയാണ്. പൊരുതി നേടിയ നേട്ടങ്ങള്‍ക്കും, വരാനിരിക്കുന്ന വസന്തത്തിനും നടുവില്‍ ബാഴ്‌സലോണയും കാത്തിരിക്കുകയാണ് ഒരു ജനത ബാലറ്റ്‌പെട്ടിയില്‍ നിക്ഷേപിച്ച സ്വപ്നമെന്തെന്നറിയാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here