ദില്ലി: ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിയിൽ മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നു. ദില്ലി യുപി അതിർത്തിയിൽ ദാദ്രിയിലാണ് സംഭവം. പ്രദേശത്തെ ക്ഷേത്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ദാദ്രി സ്വദേശി മുഹമ്മദിനെ ജനക്കൂട്ടം തല്ലികൊന്നത്. ഇഷ്ടിക ഉപയോഗിച്ച് മുഹമ്മദിന്റെ തലയ്ക്ക് അടിച്ചാണ് കൊന്നത്. മാരകമായി മുറിവേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഹമ്മദിന്റെ മകൻ അഖ്‌ലാഖിനും ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരെയും ആക്രമിക്കുന്നതിന് മുൻപ് ഗ്രാമവാസികളിൽ ചിലർ ഇവരുടെ വീട് അക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആറു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബീഫ് കഴിച്ചെന്നാരോപിച്ചായിരുന്നു ഇവരെ ജനങ്ങൾ ആക്രമിച്ചതെന്നും സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ വീട്ടിലെ ഫ്രിഡ്ജിൽ മട്ടൺ മാത്രമാണുണ്ടായിരുന്നതെന്ന് മുഹമ്മദിന്റെ മകൾ പറഞ്ഞു. ഇറച്ചി ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here