ഫോര്‍ ജിക്കായി പിണക്കം മറക്കുന്നു; അനിലും മുകേഷും ഇനി ഒന്ന്; അംബാനി സഹോദരന്‍മാരുടെ കൂടിച്ചേരല്‍ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം

മുംബൈ: പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ വ്യവസായലോകം ആ കൂടിച്ചേരലിന് സാക്ഷ്യം വഹിച്ചു. ഒരു ദശാബ്ദം നീണ്ട ശീതയുദ്ധത്തിനൊടുവില്‍ അംബാനി സഹോദരന്‍മാര്‍ വീണ്ടും കൈകോര്‍ക്കുന്നു. റിലയന്‍സിന്റെ 4 ജി സേവനങ്ങള്‍ക്കായാണ് സഹോദരങ്ങളുടെ അപൂര്‍വ കൂടിച്ചേരല്‍ സാധ്യമായത്. അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും 4ജി സ്‌പെക്ട്രം പങ്കുവയ്ക്കാന്‍ തീരുമാനിച്ചതായി സഹോദരങ്ങള്‍ തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇക്വിറ്റി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ മൊബൈല്‍ സേവന ദാതാക്കളാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍.

സഹോദരന്‍മാര്‍ തമ്മിലുള്ള കൈകോര്‍ക്കല്‍ എന്നതിലപ്പുറം ഇന്ത്യയിലെ ടെലികോം മേഖലയില്‍ വരാന്‍ പോകുന്ന കടുത്ത മത്സരത്തിന്റെ സൂചന കൂടി നല്‍കുന്നുണ്ട് ഈ കൂടിച്ചേരല്‍. നിലവില്‍ നാലാം സ്ഥാനത്താണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ തുടങ്ങിയ കമ്പനികളോട് മത്സരിക്കാന്‍ റിലയന്‍സിന് ഈ കൂടിച്ചേരല്‍ ഊര്‍ജ്ജം പകരുമെന്നുറപ്പാണ്. മാത്രമല്ല, അനില്‍ അംബാനിയും റഷ്യന്‍ ടെലികോം ഭീമന്‍മാരായ വഌദിമിര്‍ യവ്തുഷെങ്കോയുടെ സിസ്‌റ്റെമയുമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചകള്‍ക്കും ഇനി വേഗം കൂടും. സിസ്‌റ്റെമ ഇന്ത്യയിലെ സേവനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്‍സുമായി കൈകോര്‍ത്തേക്കും.

മുകേഷിന്റെ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും തനിക്ക് ഏറെ ഗുണം ചെയ്തതായി അനില്‍ അംബാനി പറഞ്ഞു. തങ്ങള്‍ ഇരുവരും ഒന്നിക്കുന്നതോടെ അച്ഛന്‍ സ്വഗത്തിലിരുന്ന് സന്തോഷിക്കുമെന്നും അനില്‍ പറഞ്ഞു. ഇരുവരുടെയും അമ്മ കോകിലബെന്നും അനില്‍ അംബാനിയുടെ ഭാര്യ ടിന അംബാനിയും സന്നിഹിതരായിരുന്നു. 2005-ല്‍ ആരംഭിച്ച ശത്രുതയ്ക്ക് ഇരുവരും ആദ്യം അന്ത്യം കുറിച്ചത് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം 2013-ലായിരുന്നു. അന്ന് ആര്‍കോമിന്റെ ഇന്റര്‍സിറ്റി-ഇന്‍ട്രാസിറ്റിയുടെ ഒപ്റ്റിക് കേബിളും ടവറും ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു റിലയന്‍സ് ജിയോയുടെ വരവ്. 5,20,000 കിലോമീറ്ററും 45,000 ടവറുകളുമായിരുന്നു ഷെയര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here