സാഹിത്യത്തിനുള്ള നൊബേല്‍ ബെലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്; ലോകം കണ്ട ദുരന്തങ്ങള്‍ക്കു സാക്ഷിയായ എഴുത്തുകാരി

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ബെലാറസ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്. സോവിയറ്റ്, സോവിയറ്റാനന്തര കാലത്തെക്കുറിച്ചുള്ള സാഹിത്യചരിത്രമെന്നാണ് സ്വെറ്റ്‌ലാനയുടെ എഴുത്ത് വിശേഷിപ്പിക്കപ്പെടുന്നത്.

അഫ്ഗാനിസ്താനിലെ യുദ്ധകാലത്തെക്കുറിച്ചുള്ള വിവരണവും ചെര്‍ണോബില്‍ ദുരന്തത്തെക്കുറിച്ചുള്ള ചരിത്രമെഴുത്തും അറുപത്തേഴുകാരിയായ സ്വെറ്റ്‌ലാനയുടെ വിശേഷ കൃതികളായും വിലയിരുത്തുന്നു. 1985-ല്‍ പുറത്തിങ്ങിയ യുദ്ധത്തിന്റെ സ്ത്രീവിരുദ്ധ മുഖം എന്ന പുസ്തകം തന്നെ ഇരുപതു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള സ്ത്രീയുടെ അത്മഭാഷണരീതിയില്‍ എഴുതിയ നോവലാണിത്.

ലാസ്റ്റ് വിറ്റ്‌നെസസ്, ദ ബുക്ക് ഓഫ് അണ്‍ചൈല്‍ഡ്‌ലൈക്ക് സ്റ്റോറിസ് എന്നിവയും യുദ്ധ പരിസരങ്ങള്‍ ആസ്പദമാക്കി സ്വെറ്റ്‌ലാന എഴുതിയ ശ്രദ്ധേയ കൃതികളാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്നു  മനംനൊന്ത് അത്മഹത്യക്കു ശ്രമിച്ചവരെക്കുറിച്ചുള്ള എന്‍ചാന്റെഡ് വിത്ത് ഡെത്ത് എന്ന പുസ്തകം 1993-ല്‍ പുറത്തുവന്നു. ഏറെ ശ്രദ്ധേയമായിരുന്നു ഇതും.

ഇന്ത്യന്‍ ഭാഷകളടക്കം നിരവധി ഭാഷകളിലേക്ക് സ്വെറ്റ്‌ലാനയുടെ പുസ്തകങ്ങള്‍ തര്‍ജമ ചെയ്തിട്ടുണ്ട്. 21 ഡോക്യുമെന്ററികള്‍ക്കും മൂന്നു സിനിമകള്‍ക്കും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. യുക്രേനിയന്‍ നഗരമായ സ്റ്റാനിസ്ലേവില്‍ ജനിച്ച സ്വെറ്റ്‌ലാന വളര്‍ന്നതു മുഴുവന്‍ ബെലാറസിലാണ്. വിദ്യാഭ്യാസത്തിന് ശേഷം പത്രപ്രവര്‍ത്തകയായി. തൊഴിലിന്റെ ഭാഗമായി രണ്ടാം ലോകമഹായുദ്ധം, സോവിയറ്റ്-അഫ്ഗാന്‍ യുദ്ധം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ചെര്‍ണോബില്‍ ദുരന്തം എന്നിവയ്ക്കു സാക്ഷിയായി. ലുകാഷെങ്കോ ഭരണകൂടത്തിന്റെ ഉപദ്രവങ്ങളില്‍ സഹിക്കവയ്യാതെ രണ്ടായിരത്തില്‍ ബെലാറസ് വിട്ടശേഷം പാരിസിലും ബെര്‍ലിനിലുമാണ് കഴിഞ്ഞിരുന്നത്. 2011 ല്‍ ബെലാറസില്‍ തിരിച്ചെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News