ശാശ്വതീകാനന്ദയുടെ കൊലപാതകത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും; കൊന്നത് പ്രിയന്‍; കൊലപാതകത്തിന് തലേന്ന് സ്വാമിയെ തുഷാര്‍ വെള്ളാപ്പള്ളി കയ്യേറ്റം ചെയ്തു; ഡോ. സോമന്റെ പ്രസിഡന്റ് സ്ഥാനം പ്രത്യുപകാരം; ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ കൊലപാതകത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമെന്ന് ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് തലേന്ന് തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ കയ്യേറ്റം ചെയ്തു. ദുബായില്‍ വച്ചാണ് സ്വാമിയെ തുഷാര്‍ വെള്ളാപ്പളളി കയ്യേറ്റം ചെയ്തത്. മദ്യ ലഹരിയിലായിരുന്നു സ്വാമിയെ തുഷാര്‍ വെള്ളാപ്പള്ളി ആക്രമിച്ചതെന്നും ബിജു രമേശ് പറഞ്ഞു. പീപ്പിള്‍ ടിവിയുടെ ന്യൂസ് ന്‍ വ്യൂസിലാണ് ബിജു രമേശിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. സ്വാമിയുടെ ശരീരത്തില്‍ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നു. ഇത് തുഷാര്‍ ആക്രമിച്ചതാണെന്ന് സ്വാമി സഹായിയോട് പറഞ്ഞു. സഹായിയായ ജോയ്‌സിനോടാണ് ശാശ്വതീകാനന്ദ സ്വാമി ഇക്കാര്യം പറഞ്ഞത്.

biju-ramesh-new

സംഘര്‍ഷ ശേഷം ശാശ്വതികാനന്ദ സ്വാമി ദില്ലി വഴി തിരുവനന്തപുരത്തേക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ശാശ്വതികാനന്ദ സ്വാമി കൊല്ലപ്പെടുന്നത്. ശാശ്വതികാനന്ദയുടെ കൊലപാതകത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍ സ്വാമിയുടെ മുട്ടടയിലെ താമസസ്ഥലത്തെത്തി. രേഖകളും മറ്റും കടത്താനാണ് വെള്ളാപ്പള്ളി എത്തിയത്. വിലപ്പെട്ട രേഖകള്‍ കാറിന്റെ ഡിക്കിയിലേക്ക് മാറ്റുന്നതിന് സാക്ഷികളുണ്ട്. എസ്എന്‍ഡിപി യോഗം പട്ടം ശാഖ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് സാക്ഷികളാണ്. ഇവര്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബിജു രമേശ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ശാശ്വതീകാനന്ദയെ കൊന്നത് പ്രിയന്‍ എന്നയാളാണ്. പ്രിയന്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല. പ്രിയന്‍ വാടക കൊലയാളിയാണെന്നാണ് കേട്ടത്. ഇപ്പോള്‍ വ്യാപാരിയാണ് പ്രിയന്‍. കേസില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രിയന്‍ തന്നെ ഫോണില്‍ വിളിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ തന്റെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ മൊഴിയെടുത്തില്ല. പ്രിയനെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ സാമ്പത്തിക സഹായം നല്‍കിയത് വെള്ളാപ്പള്ളി നടേശനാണ്. ഡിവൈഎസ്പി ഷാജി പ്രതിയായ കൊലപാതകകേസിലെ കൂട്ടുപ്രതിയാണ് പ്രിയന്‍. പ്രിയനാണ് കൊലപാതകം നടത്തിയതെന്ന് ഡിവൈഎസ്പി ഷാജി തന്നോട് പറഞ്ഞു എന്നും ബിജു രമേശ് പീപ്പിള്‍ ടിവിയോട് പറഞ്ഞു. .

ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ദുരൂഹതയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ഡോ. എന്‍ സോമന്‍ ഇടപെട്ടു. ഇതിന്റെ പ്രത്യുപകാരമായാണ് വെള്ളാപ്പള്ളി നടേശന്‍ ഡോ. എന്‍ സോമനെ എസ്എന്‍ഡിപിയോഗത്തിന്റെ പ്രസിഡന്റാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഡോ. സോമന്‍ പറഞ്ഞതിന് അനുസരിച്ചാണ് തയ്യാറാക്കിയതെന്നും ബിജു രമേശ് പീപ്പിള്‍ ടിവിയുടെ ന്യൂസ് ന്‍ വ്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here