ഉഗ്രഭൂകമ്പം: പാകിസ്ഥാനിലും അഫ്ഗാനിസ്ഥനിലും മരിച്ചത് 280 പേർ; ഇന്ത്യയിൽ മൂന്ന് മരണം

ദില്ലി: അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. 1000 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ മൂന്ന് പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ 2.43നായിരുന്നു ശക്തമായ ഭൂകമ്പമുണ്ടായത്. അഫ്ഗാനിലെ ഹിന്ദുക്കുഷ് മേഖല പ്രഭവകേന്ദ്രമായ ഭൂകമ്പം റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. ദില്ലിയിൽ കെട്ടിടങ്ങളിൽ ജനങ്ങൾ ഇറങ്ങിയോടി. ദില്ലി മെട്രോയുടെ പ്രവർത്തനം നിർത്തിവച്ചിരുന്നു. പ്രകമ്പനം ഒരു മിനുട്ടോളം നീണ്ടു നിന്നു.

പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്തും കാര്യമായ നാശനഷ്ടമുണ്ടായി. അഫ്ഗാനിസ്ഥാനിലും കാശ്മീർ താഴ്‌വരയിലും നാശനഷ്ടങ്ങൾക്കു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര വകുപ്പു റിപ്പോർട്ട് തേടിയിട്ടുണ്ട്. ജയ്പൂർ, ഭോപാൽ, ഛണ്ഡീഗഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ജമ്മു കാശ്മീരിൽ വ്യാപകമായി റോഡുകൾ തകർന്നു. പാകിസ്താനിൽ റിക്ടർ സ്‌കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയതായാണു റിപ്പോർട്ട്. പാകിസ്താനിലെ ഒട്ടുമിക്ക പ്രദേശത്തും ഭൂകമ്പംഅനുഭവപ്പെട്ടു.

നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളു. രക്ഷാപ്രവർത്തനത്തിനു തയാറായിരിക്കാൻ കര, വ്യോമ സേനകൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഭൂകമ്പം ഉണ്ടായ സമയത്തു കശ്മീരിൽ വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ തകരാറിലായി. ഇതേ സാഹചര്യം പാകിസ്താനിലുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here