മുംബൈയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിക്കു വധശിക്ഷ

മുംബൈ: മുംബൈ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിയറായിരുന്ന എസ്‌തേര്‍ അനൂഹ്യയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു വധശിക്ഷ. കഴിഞ്ഞ വര്‍ഷം നടന്ന കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു നിരീക്ഷിച്ചാണ് മുംബൈ പ്രത്യേക വനിതാ കോടതി ജഡ്ജി വൃഷാലി ജോഷി വിധി പ്രസ്താവിച്ചത്. ഗുണ്ടയായ ചന്ദ്രാഭന്‍ സനാപാണ് കേസിലെ പ്രതി.

കഴിഞ്ഞവര്‍ഷം ജനുവരി അഞ്ചിനാണ് ഇരുപത്തിമൂന്നുവയസുകാരിയായ എസ്‌തേറിനെ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍നിന്നു കാണാതായത്. പതിനൊന്നു ദിവസത്തിനു ശേഷം മുംബൈയിലെ ദേശീയപാതയോരത്തുള്ള ചതുപ്പില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചന്ദ്രാഭന്‍ മുംബൈയില്‍ സ്ഥിരമായി കവര്‍ച്ചയ്‌ക്കെത്തുന്നയാളാണ്.

ജനുവരി അഞ്ചിന് കുര്‍ള സ്റ്റേഷനിലെത്തിയ ചന്ദ്രാഭന്‍ കൊള്ളയടിക്കാനായി എസ്‌തേറിനെ തെരഞ്ഞെടുക്കുകയായിരുന്നു. സ്വദേശമായ ആന്ധ്രപ്രദേശിലെ മച്ചിലിപ്പട്ടണത്തുനിന്ന് അവധിക്കാലം കഴിഞ്ഞു മുംബൈയില്‍ മടങ്ങിയെത്തിയതായിരുന്നു എസ്‌തേര്‍. സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ എസ്‌തേറിനെ മുന്നൂറു രൂപയ്ക്കു താമസസ്ഥലമായ അന്ധേരിയില്‍ എത്തിക്കാമെന്നു ചന്ദ്രാഭന്‍ വാഗ്ദാനം ചെയ്തു. ടാക്‌സി ഡ്രൈവറായിരിക്കുമെന്നു കരുതിയാണ് എസ്‌തേര്‍ ഒപ്പം പോയത്. പുറത്തെത്തിക്കഴിഞ്ഞപ്പോഴാണ് ചന്ദ്രാഭന് കാറോ ഓട്ടോറിക്ഷയോ ഇല്ലെന്നും ബൈക്കിലാണ് തനിക്കു ലിഫ്റ്റ് വാഗ്ദാനം ചെയ്തതെന്നും എസ്‌തേറിനു മനസിലായത്.

വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഫോണില്‍ ബാലന്‍സ് ഇല്ലാതിരുന്നതിനാല്‍ ആരെയും വിളിച്ച് സഹായം അഭ്യര്‍ഥിക്കാനും കഴിഞ്ഞില്ല. മറ്റു വാഹനങ്ങളൊന്നും ലഭിക്കാത്ത സമയത്തു വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുന്നതായി നടിച്ചശേഷം എസ്‌തേര്‍ ബൈക്കില്‍ കയറി. ബൈക്ക് ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലെ വിജനമായ പ്രദേശത്തെത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നെന്നു പറഞ്ഞു ചന്ദ്രാഭന്‍ നിര്‍ത്തി. റോഡിലിറങ്ങിനിന്ന എസ്‌തേറിനെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. എസ്‌തേറിന്റെ കൈവശമുണ്ടായിരുന്ന ബാഗുമായി ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. ഉണ്ടായിരുന്ന സാധനങ്ങള്‍ എടുത്ത ശേഷം ബാഗ് നാസിക്കിലെ ഒരു യാചകനു നല്‍കി. പൊലീസ് ഇതു കണ്ടെത്തിയിരുന്നു.

എസ്‌തേറിനെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുര്‍ള സ്റ്റേഷനിലെ സിസിടിവിയില്‍ എസ്‌തേറും ചന്ദ്രാഭനും ഒന്നിച്ചു പുറത്തേക്കു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പൊലിസിന്റെ ക്രിമിനല്‍ രേഖകളിലുണ്ടായിരുന്നയാളായതിനാല്‍ പെട്ടെന്നു തിരിച്ചറിയാനും പിടികൂടാനും കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here