ബംഗളുരു: ഭിന്നലൈംഗികശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അക്ക പദ്മശാലിക്ക് കര്‍ണാടക സര്‍ക്കാരിന്റെ ആദരം. ആദ്യമായാണ് രാജ്യത്ത് ട്രാന്‍സെജെന്‍ഡര്‍ വിഭാഗക്കാരിയായ ഒരാള്‍ക്ക് ഒരു സംസ്ഥാനം ആദരം നല്‍കുന്നത്. അക്ക പദ്മശാലി അടക്കം അറുപതു പേര്‍ക്കാണ് കര്‍ണാടകപ്പിറവിയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
പുരുഷനായി ജനിച്ചു സ്ത്രീയായി ജീവിക്കുന്ന പദ്മശാലി ഏറെ ദുരിതങ്ങള്‍ കടന്നാണ് ഇപ്പോള്‍ ട്രാന്‍സെജന്‍ഡറുകളുടെ ഉന്നമനപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. ജഗദീഷ് എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. താന്‍ ശരീരം കൊണ്ടു പുരുഷനാണെങ്കിലും സ്ത്രീയുടെ മനസാണെന്നു തിരിച്ചറിഞ്ഞ ജഗദീഷ് പിന്നീട് ട്രാന്‍സ്‌ജെന്‍ഡറുകളുടെ സമൂഹത്തില്‍ അംഗമാവുകയായിരുന്നു. വഴി ദുര്‍ഘടം പിടിച്ചതാണെന്നു പലരും മുന്നറിയിപ്പു നല്‍കിയിട്ടും നിശ്ചദാര്‍ഢ്യമാണ് അവരെ നയിച്ചത്.
12-ാം വയസില്‍ കടുത്ത മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ വരെ ചിന്തിച്ചു. തുടര്‍ന്ന് താന്‍ ഒരു സ്ത്രീയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നെന്നു തുറന്നു പറഞ്ഞു. ഇതോടെ, കുടുംബത്തില്‍നിന്നു സമൂഹത്തില്‍നിന്നു പുറത്താക്കപ്പെട്ട ജഗദീഷ് പദ്മശാലി എന്ന പേരു സ്വീകരിച്ചു. കടുത്ത ലൈംഗികാതിക്രമങ്ങള്‍ക്കാണ് ഇക്കാലത്ത് ഇവര്‍ ഇരയായത്. പിന്നീട് നാലു വര്‍ഷം ലൈംഗികത്തൊഴിലാളിയായി മാറി.
ബംഗളുരുവിലെ സംഗമയില്‍ എത്തിയതോടെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനത്തില്‍ സജീവമായത്. പുരസ്‌കാരം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള അംഗീകാരമാണെന്നു അക്ക പദ്മശാലി പ്രതികരിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ എസ് കിരണ്‍കുമാര്‍, ക്രിക്കറ്റ് താരം വിനയ്ക കുമാര്‍, എഴുത്തുകാരന്‍ ആര്യാംബ പട്ടാഭി, മുന്‍ ജഡ്ജി എ ജെ സദാശിവ, സിനിമാതാരങ്ങളായ സൗകാര്‍ ജാന്‍കി, സദാശിവ ബ്രഹ്മവാര്‍, ഷാനി മഹാദേവപ്പ, സധു കോകില, നാടകപ്രവര്‍ത്തകന്‍ എച്ച് ജി സോമശേഖര റാവു തുടങ്ങിയവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here