കരുത്തരുടെ പോരില്‍ സമനില; പുണെ സിറ്റി ഗോവയെ സമനിലയില്‍ കുരുക്കി

പുണെ: സൂപ്പര്‍ ലീഗില്‍ കരുത്തര്‍ തമ്മില്‍ നടന്ന പോരില്‍ പുണെ സിറ്റി എഫ്‌സി ഗോവയെ സമനിലയില്‍ കുരുക്കി. ഗോവ വിജയം ഉറപ്പിച്ച മത്സരത്തില്‍ അവസാന നിമിഷത്തിലെ നാടകീയ ഗോളിലൂടെ പുണെ സമനില പിടിക്കുകയായിരുന്നു. ഇരുവരും രണ്ടു ഗോളുകള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ആകെ പിറന്ന നാലുഗോളുകളില്‍ മൂന്നും ആദ്യപകുതിയിലായിരുന്നു. റാഫേല്‍ കൊയ്‌ലോയും ജൊനാതനും ഗോവയുടെ ഗോളുകള്‍ നേടിയപ്പോള്‍ യൂജിന്‍സണ്‍ ലിങ്‌ദോയും അഡ്രിയാന്‍ മുട്ടുവുമാണ് പുണെയുടെ ഗോളുകള്‍ നേടിയത്.

ഇരുടീമുകളും തുല്യശക്തികളെ പോലെ പോരാടിയ മത്സരത്തില്‍ ആരു മുന്നില്‍ എന്ന് നിശ്ചയിക്കുക എളുപ്പമായിരുന്നില്ല. 32-ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്‌ദോ പുണെയെ മുന്നിലെത്തിച്ചു. മധ്യനിരയില്‍ നിന്ന് പന്തുമായി ഓടിക്കയറിയ സൊകോറ പന്ത് ലിങ്‌ദോയ്ക്ക് കൈമാറി. ലിങ്‌ദോ കൃത്യമായി പന്ത് വലയിലാക്കി. എന്നാല്‍, ലീഡ് അധികം നീണ്ടു നിന്നില്ല. 34-ാം മിനിറ്റില്‍ റാഫേല്‍ കൊയ്‌ലോ ഗോവയ്ക്ക് സമനില സമ്മാനിച്ചു. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി ഒറ്റയ്ക്ക് ഓടിക്കയറിയ കൊയ്‌ലോ സകല പ്രതിരോധനിരക്കാരെയും കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. 44-ാം മിനിറ്റില്‍ ജൊനാതന്‍ ഗോവയുടെ ലീഡുയര്‍ത്തി.

ആദ്യപകുതിയില്‍ ഗോവ 2-1ന് മുന്നില്‍. രണ്ടാം പകുതിയില്‍ സമനിലക്കായുള്ള പോരാട്ടത്തില്‍ ഇന്‍ജുറി ടൈമിലാണ് പുണെ ലക്ഷ്യം കണ്ടത്. 93-ാം മിനിറ്റില്‍ ഗോള്‍പോസ്റ്റിനു മുന്നിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ അഡ്രിയാന്‍ മുട്ടുവിന്റെ തകര്‍പ്പനൊരു ഇടംകാലനടി പോസ്റ്റില്‍ പതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here