രാഹുല്‍ പശുപാലന്റെ അറസ്റ്റ്: ചുംബനസമരത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം; എല്ലാവരും മറുപടി പറയണമെന്ന ആവശ്യം എന്ത് ന്യായമെന്ന് ബി അരുന്ധതി കൈരളി ന്യൂസ് ഓണ്‍ലൈനിനോട്

തിരുവനന്തപുരം/ഹൈദരാബാദ്: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രാഹുല്‍ പശുപാലന്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെയും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണം. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ചുംബന സമരത്തിന് നേതൃത്വം നല്‍കിയ നടിയും എഴുത്തുകാരിയും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ ബി അരുന്ധതിക്ക് നേരെയും ഫേസ്ബുക്കില്‍ അധിക്ഷേപം. അലവലാതി ഷാജി എന്ന ഫേസ്ബുക്ക് പേജില്‍നിന്നാണ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അരുന്ധതി പങ്കെടുത്ത ചുംബന സമര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് ഇട്ടത്.

ചുംബന സമരം ഏതെങ്കിലും നേതാവിന് കീഴില്‍ സംഘടിപ്പിക്കപ്പെട്ട ഒന്നല്ലെന്ന് ബി അരുന്ധതി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഓപ്പണ്‍ സോഴ്‌സ് പ്രതിഷേധം എന്ന രീതിയിലാണ് സമാനമനസ്‌കരായ ആളുകള്‍ കൊച്ചിയിലും ദില്ലിയിലും ഹൈദരാബാദിലും ചെന്നൈയിലും സമരം സംഘടിപ്പിച്ചത്. സമരത്തില്‍ പങ്കെടുത്തവര്‍ ഏതെങ്കിലും ഒരു കൊടിയ്ക്ക് കീഴില്‍ വന്നവര്‍ ആയിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം കിസ് ഓഫ് ലവ് മുന്നോട്ടുവച്ച ആശയത്തിന് പിന്നില്‍ അണിനിരന്നവര്‍ ആയിരുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ ബി അരുന്ധതി പറഞ്ഞു.

പങ്കെടുത്തവര്‍ ആരാണ്, എങ്ങനെയുള്ളവരാണ് എന്ന് തിരിച്ചറിയാന്‍ കഴിയില്ല. സമരത്തില്‍ പങ്കെടുത്ത ഒരാള്‍ക്കെതിരെ ഒരു ആരോപണം വരുമ്പോള്‍ സമരത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും മറുപടി പറയണം എന്നത് എന്ത് ന്യായമാണെന്ന് മനസിലാകുന്നില്ല. സംഭവങ്ങളുമായ് ബന്ധമില്ലാത്ത വ്യക്തിയാണ് താനെന്നും ബി അരുന്ധതി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവ് ലൈംഗിക ആരോപണത്തിന് വിധേയരായാല്‍ എല്ലാ നേതാക്കളും അണികളും ഇതിന് മറുപടി പറയണം എന്ന് ആവശ്യപ്പെടാറുണ്ടോ. ഇല്ലെങ്കില്‍ എന്തുകൊണ്ട് ചുംബനസമരത്തില്‍ പങ്കെടുത്തവരോട് മാത്രം നിങ്ങള്‍ ഇങ്ങനെ ആവശ്യപ്പെടുന്നുവെന്നും ബി അരുന്ധതി ചോദിക്കുന്നു.

സ്വതന്ത്രമായ നിലപാട് തുറന്ന് പറയുന്നതിന്റെ പേരില്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടവരില്‍ ഒരാളാണ് അരുന്ധതി. സദാചാര പൊലീസിംഗ്, ഫാസിസം തുടങ്ങിയ വിഷയങ്ങളില്‍ അരുന്ധതിയുടെ സ്വതന്ത്ര നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ബി അരുന്ധതി കൈരളി ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ വീഡിയോ സന്ദേശം കാണാം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News