ഓണ്‍ലൈന്‍ പെണ്‍വാണിഭം; പൊലീസിനെ കാറിടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച മുബീനയും വന്ദനയും പിടിയില്‍; അറസ്റ്റ് തമിഴ്‌നാട്ടില്‍നിന്ന്

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പൊലീസ് നടത്തിയ ബിഗ് ഡാഡി ഓപ്പറേഷനിടെ എസ്‌ഐ അടക്കമുള്ള പൊലീസുകാരെ കാറിടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച മുബീന, വന്ദന എന്നിവര്‍ പിടിയില്‍. തമിഴ്‌നാട് പാലപ്പള്ളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍നിന്നാണ് ഓപ്പറേഷന്‍ ബിഗ്ഡാഡി സംഘം ഇരുവരെയും പിടികൂടിയത്. നെടുമ്പാശേരിയില്‍നിന്ന് ഇരുവരും നേരേ തമിഴ്‌നാട്ടിലേക്കു കടക്കുകയായിരുന്നു.

മുബീനയുടെയും വന്ദനയുടെയും സഹായിയായ സുള്‍ഫിക്കറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നെടുമ്പാശേരിയില്‍നിന്നു തിരുവനന്തപുരത്തെത്തിയശേഷം ഇവര്‍ തമിഴ്‌നാട്ടിലേക്കു തിരിക്കുകയായിരുന്നു. നാഗര്‍കോവിലിലും കന്യാകുമാരിയിലും മാര്‍ത്താണ്ഡത്തുമായി ഒളിവില്‍ കഴിഞ്ഞ ഇവര്‍ കേരള അതിര്‍ത്തിയിലേക്ക് ഇന്നു തിരികെ എത്തിയതിനെത്തുടര്‍ന്ന് പിടിയിലാകുമെന്നു ഭയന്ന് തമിഴ്‌നാട് പല്ലപ്പള്ളത്തെ ഒരു റിസോര്‍ട്ടിലേക്കു പോവുകയായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെന്ന വ്യാജേനയാണ് എത്തിയത്. പതിനെട്ടു മണിക്കൂറായി പൊലീസ് നിരീക്ഷണത്തിലായിരുന്നു സുള്‍ഫിക്കര്‍.

പെണ്‍വാണിഭത്തിന് സൂത്രധാരനായിരുന്ന ആഷിക്കിന്റെ ഭാര്യയാണ് മുബീന. വന്ദനയാണ് കാറോടിച്ചിരുന്നത്. പതിനാറുകാരിയായ പെണ്‍കുട്ടിയും ഈ സമയം കാറിലുണ്ടായിരുന്നു. ബംഗളുരുവില്‍നിന്നുള്ള പെണ്‍കുട്ടിയായിരുന്നുവെന്നാണ് സൂചന. മയക്കുമരുന്നു മാഫിയകളില്‍ കുടുങ്ങുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ സംഘത്തില്‍ ചേര്‍ത്തിരുന്നത്. ബംഗളുരുവിലും സേലത്തും ചെന്നൈയിലും പഠിക്കുന്ന നിരവധി പെണ്‍കുട്ടികളെയും ഇവര്‍ റാക്കറ്റിന്റെ ഭാഗമാക്കിയിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. മോഡലാക്കാമെന്നു പറഞ്ഞു ചിത്രങ്ങളും ദൃശ്യങ്ങളും വീഡിയോയില്‍ പകര്‍ത്തിയശേഷം ബ്ലാക്ക് മെയില്‍ ചെയ്യുന്നതും സംഘത്തിന്റെ പതിവായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News