പീറ്റര്‍ ട്രയോണും ഭാര്യ എമ്മയും മറ്റു 12 പേരും അടങ്ങുന്ന ആ യാത്രാസംഘത്തിന് പനാമ കടലില്‍ ആ രാത്രി പ്രാര്‍ത്ഥനയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. തകര്‍ന്ന ബോട്ടില്‍ ഭീമന്‍ സ്രാവുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു സംഘം. പനാമ തീരത്തുനിന്ന് 5 മൈല്‍ അകലെയാണ് യാത്രാബോട്ട് ഇടിച്ചു തകര്‍ന്നത്. ഇവര്‍ സഞ്ചരിച്ച ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചു തകരുകയായിരുന്നു. ബോട്ടിന്റെ ക്യാപ്റ്റന്‍ ഉറങ്ങിപ്പോയതായിരുന്നു അപകട കാരണം. ബോട്ട് മണല്‍ത്തിട്ടയില്‍ തന്നെ തങ്ങി നിന്നതിനാല്‍ മുങ്ങിയില്ല. 11 മണിക്കൂറുകള്‍ക്കു ശേഷമാണ് 14 പേരും രക്ഷപ്പെട്ട് കരയ്‌ക്കെത്തിയത്.
പീറ്റര്‍-എമ്മ ദമ്പതികളും മറ്റു 12 പേരും ക്യാപ്റ്റന്റെ നാലു പൂച്ചകളുമാണ് ബോട്ടിലുണ്ടായിരുന്നത്. 11 മണിക്കൂറുകള്‍ ജീവന്‍ കയ്യില്‍ പിടിച്ചു നിന്നതിനു ശേഷം മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തി കരയ്‌ക്കെത്താന്‍ സഹായിച്ചത്. ശരിക്കും മരണം മുന്നില്‍ കണ്ടതായി കരയ്‌ക്കെത്തിയ ശേഷം എമ്മ പറഞ്ഞു. ലൈഫ് ജാക്കറ്റും നഷ്ടമായിരുന്നു. തകര്‍ന്ന ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അറിഞ്ഞതോടെ എല്ലാം കഴിഞ്ഞെന്നു ഉറപ്പിച്ചു. പനാമ തീരത്തു നിന്ന് ഞങ്ങള്‍ ഒരുപാട് ദൂരെയായിരുന്നു. അതുകൊണ്ടു തന്നെ വില്യം രാജകുമാരന്‍ പോലും രക്ഷയ്‌ക്കെത്തില്ല. നീന്തി രക്ഷപ്പെടാന്‍ പോലും പറ്റാത്തത്ര ദൂരത്താണ് ഞങ്ങളെന്ന തിരിച്ചറിവ് കൂടുതല്‍ തളര്‍ത്തുകയാണുണ്ടായതെന്ന് പീറ്ററുടെ ഭാര്യ പറയുന്നു.
യോര്‍ക്‌ഷെയറില്‍ നിന്നുള്ളവരാണ് ദമ്പതികള്‍. ഏഴുവര്‍ഷം മുമ്പ് വിവാഹം കഴിച്ച ഇരുവരും ലോകം ചുറ്റിക്കറങ്ങാനിറങ്ങിയതായിരുന്നു. കുപ്രസിദ്ധമായ തട്ടിക്കൊണ്ടു പോകല്‍ പ്രദേശമായ ദാരിയന്‍ ഇടനാഴി ഒഴിവാക്കി കൊളംബിയയില്‍ നിന്ന് പനാമയിലേക്ക് കടക്കുമ്പോഴായിരുന്നു അപകടം എത്തിയത്,. ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. നാലു ബോട്ട് ക്ര്യൂ അംഗങ്ങളോടൊപ്പം 14 പേരെയും മത്സ്യത്തൊഴിലാളികള്‍ കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് ഇവരെ ജീപ്പില്‍ പനാമയില്‍ എത്തിച്ചു. അതിനുശേഷം ഇവരുടെ ഇന്‍ഷ്വറന്‍സ് കമ്പനി അറേഞ്ച് ചെയ്ത വിമാനത്തില്‍ ടെക്‌സാസിലേക്ക് പറന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here