ഹൈദരാബാദ്: കോടികള്‍ മുടക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തിയ യാഗശാലയ്ക്ക് തീപിടിച്ചു. സംസ്ഥാനത്ത് മഴ പെയ്യിക്കുന്നതിനായിരുന്നു യാഗം നടത്തിയിരുന്നത്. ബുധനാഴ്ചയാണ് അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന യാഗത്തിന് തുടക്കമായത്. വരള്‍ച്ച മാറ്റുന്നതിനുള്ള ആയുധ ചണ്ഡി മഹായജ്ഞമായിരുന്നു നടത്തി വന്നിരുന്നത്. പെട്ടെന്ന് ഹോമകുണ്ഡത്തില്‍ നിന്ന് യാഗശാലയുടെ മേല്‍ക്കൂരയ്ക്ക് തീപിടിക്കുകയായിരുന്നു. തീ പെട്ടെന്നു തന്നെ അണച്ചു. നാലു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
എരവേലി ഗ്രാമത്തിലായിരുന്നു യാഗശാല. തീപിടിക്കുമ്പോള്‍, മുഖ്യമന്ത്രിയും മന്ത്രിമാരും വ്യവസായികളും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ യജ്ഞശാലയിലുണ്ടായിരുന്നു. ഗ്രാമവാസികളടക്കം നിരവധി പേര്‍ യാഗശാലയിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്നാല്‍, എല്ലാം ദൈവത്തിന്റെ കൃപയാണെന്നാണ് ടിആര്‍എസ് എംപി ബി സുമന്‍ പ്രതികരിച്ചത്. യാഗം അവസാനിച്ച ശേഷം മുന്‍നിശ്ചയ പ്രകാരം തന്നെയാണ് തീപിടിച്ചത്. യാഗം നടത്തിക്കഴിഞ്ഞാല്‍ യാഗശാലയ്ക്ക് തീയിടണമെന്നതാണ് വേദമാണെന്നും സുമന്‍ പറഞ്ഞു. പൂര്‍ണാഹുതി എന്നാണ് ഇതിനെ വിളിക്കുന്നത്.
ഉന്നതര്‍ പങ്കെടുക്കുന്നതിനാല്‍ വളരെ ഏറെ സുരക്ഷാ ക്രമീകരണങ്ങള്‍ യാഗശാലയില്‍ ഒരുക്കിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കിടയിലായിരുന്നു യാഗം നടത്തിയിരുന്നത്. തെലങ്കാനയില്‍ നിരവധി ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ കോടികള്‍ മുടക്കി യാഗം നടത്തിയത് വിവാദമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here