ജയസൂര്യ കുടുങ്ങുമോ? ഭൂമികയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടപടി ആരംഭിച്ചു; ഉദ്യോഗസ്ഥര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി

കൊച്ചി: നടന്‍ ജയസൂര്യ ഭൂമി കൈയേറി വീടും ബോട്ട് ജെട്ടിയും ചുറ്റുമതിലും ഒക്കെ നിര്‍മ്മിച്ചെന്ന പരാതിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടപടി തുടങ്ങി. തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് ജയസൂര്യയുടെ വീടിരിക്കുന്ന ഭൂമി റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് കോര്‍പറേഷന്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കും.

കൊച്ചി ചിലവന്നൂരില്‍ കായലിന് സമീപമുള്ള സ്ഥലത്ത് ജയസൂര്യ അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നാണ് പരാതി. പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ജനുവരി ആറിനുള്ളില്‍ അറിയിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിജിലന്‍സ് ജഡ്ജി എസ്എസ് വാസന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ജയസൂര്യക്കെതിരെ പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും താരം ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സ്ഥലം പരിശോധിച്ച കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here