തെറി വിളിച്ച് തല്ലിയപ്പോള്‍ തിരിച്ചും കൊടുത്തു; നടനെ കയ്യില്‍ കിട്ടിയത് കൊണ്ട് അവരും വെറുതെ വിട്ടില്ല; അടിക്കേസില്‍ വിശദീകരണവുമായി ഭീമന്‍ രഘു

തിരുവനന്തപുരം: കടയുടമയെ മര്‍ദ്ദിച്ചെന്ന കേസില്‍ വിശദീകരണവുമായി നടന്‍ ഭീമന്‍ രഘു. വാര്‍ത്തകളില്‍ പ്രചരിക്കുന്നത് പോലെ താന്‍ മദ്യപിച്ചിരുന്നില്ലെന്നും അസഭ്യം പറഞ്ഞ് തല്ലിയപ്പോള്‍ തങ്ങളും തിരികെ തല്ലുകയായിരുന്നുവെന്ന് ഭീമന്‍ രഘു പറഞ്ഞു.

ഒരു ചെറിയ വാക്കു തര്‍ക്കമാണ് സംഭവത്തിന് തുടക്കം കുറിച്ചത്. സുഹൃത്തും കടയുടമയും തമ്മിലാണ് തര്‍ക്കം തുടങ്ങിയത്. പിന്നെ ഞാനും ഇടപ്പെടുകയായിരുന്നു. അസഭ്യം പറഞ്ഞ് തല്ലിയപ്പോള്‍ ഞങ്ങളും അതു പോലെ തന്നെ പ്രതികരിക്കുകയായിരുന്നുവെന്ന് ഭീമന്‍ രഘു പറഞ്ഞു.

ഇതൊരു ചെറിയ സംഭവമാണ്. താനൊരു നടനായതുകൊണ്ടാണ് ഇത് ഇത്രയും വലിയ വാര്‍ത്തയായത്. മുന്‍വൈരാഗ്യമോ മറ്റു പ്രശ്‌നങ്ങളോ സംഭവത്തിലില്ല. ഇത് വാര്‍ത്തയാകുമെന്ന് താന്‍ കരുതിയില്ലെന്നും രഘു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. അടി നന്നായിട്ട് കിട്ടി. തലയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. കനത്ത ശാരീരിക അസ്വസ്ഥതയാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ രണ്ടു മൂന്നു പേരുണ്ടായിരുന്നു. സിനിമാ നടനെ കയ്യില്‍ കിട്ടിയപ്പോള്‍ അവരും വെറുതെ വിട്ടില്ല. നടന്‍ ഉള്‍പ്പെട്ട വിഷയമാകുമ്പോള്‍ അതിന് പ്രശസ്തിയും കൂടുമല്ലോയെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്നും രഘു കൂട്ടിച്ചേര്‍ത്തു.

ഭീമന്‍ രഘു മദ്യലഹരിയില്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കടയുടമ ശ്രീജേഷിന്റെ പരാതി. സംഭവത്തില്‍ രഘുവിനും സുഹൃത്ത് വിഷ്ണുവിനുമെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ട് 5.30നാണ് സംഭവം. കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും സുഹൃത്ത് വിഷ്ണുവും ശ്രീജേഷിനോട് ഐസ്‌ക്രീം ആവശ്യപ്പെട്ടു. ആദ്യം കാറിനരികില്‍ ചെന്ന് ഐസ്‌ക്രീം നല്‍കി. എന്നാല്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടുക്കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഇതോടെ കാറില്‍ നിന്നിറങ്ങിയ ഭീമന്‍ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് ശ്രീജേഷിന്റെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News