ന്യൂയോര്‍ക്ക്: ഹിജാബ് ധരിക്കുന്നവരോട് പണ്ടുതന്നെ അമേരിക്കയിലെ ലിബറലുകള്‍ക്ക് വെറുപ്പാണ്. ഇപ്പോള്‍ അമേരിക്കന്‍ സൈന്യവും ഹിജാബിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ഹിജാബ് ധരിക്കുന്നവര്‍ പ്രതിനിധാനം ചെയ്യുന്നത് സമാന്തര ഭീകരവാദത്തെയാണെന്ന് സേന പറയുന്നു. മുസ്ലിം വിഭാഗത്തിലെ എല്ലാവരും ഹിജാബ് ധരിക്കുന്നില്ലെന്നും ചിലര്‍ മാത്രമാണ് ധരിക്കുന്നതെന്നും സൈന്യം വ്യക്തമാക്കി. എയര്‍ഫോഴ്‌സ് റിസേര്‍ച്ച് ലബോറട്ടറി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ തീവ്രവാദത്തെ പ്രതിരോധിക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ എന്ന പേപ്പറിലാണ് ഇക്കാര്യം ഉള്ളത്.
2011-ല്‍ പ്രസിദ്ധീകരിച്ചിരുന്ന പേപ്പര്‍ കഴിഞ്ഞയാഴ്ച വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഒബാമ സംഘടിപ്പിച്ച ഭീകരവാദം സംബന്ധിച്ച സെമിനാറിലെ വിവരങ്ങളാണ് പേപ്പറിന്റെ ആമുഖത്തിലുള്ളത്. മറ്റേതൊരു കാലത്തേക്കാളും പ്രസക്തമായ വിഷയങ്ങളാണ് ഇതിലുള്ളതെന്ന് പറയുന്നുമുണ്ട്. ഭീകരവാദവിരുദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും ഗവേഷകരുമാണ് ഇതില്‍ എഴുതിയിട്ടുള്ളത്. മുന്‍പ് തീവ്ര ഇസ്ലാംവാദിയായിരുന്ന ഡോ. തൗഫിക് ഹാമിദ് ആണ് ഹിജാബിനെ സംബന്ധിച്ച് ലേഖനം എഴുതിയിട്ടുള്ളത്. നയപഠന കേന്ദ്രത്തില്‍ അധ്യാപകനാണ് ഇയാള്‍ ഇപ്പോള്‍.
ഹിജാബ് ധരിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായി കാണുന്നു. എന്നാല്‍, ഇത് സലഫി വിശ്വാസത്തിന്റെ ലക്ഷണമാണെന്നും ഇസ്ലാമിസത്തെ തുണയ്ക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു. ഹിജാബ് സമാന്തര ഭീകരവാദം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നതായും ലേഖനത്തില്‍ പറയുന്നു. ലൈംഗികമായ ബുദ്ധിമുട്ടുകളാണ് യുവ മുസ്ലിംകളെ തീവ്രവാദ ഗ്രൂപ്പുകളില്‍ എത്തിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍, വാസ്തവം മറ്റൊന്നാണ്. ഭൂരിഭാഗം മുസ്ലിം വനിതകളും ഹിജാബ് ധരിക്കുന്നുണ്ട്. എന്നാല്‍, ഇവരാരും ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവരല്ലെന്നതാണ് വാസ്തവം. യുഎസ് ഒളിംപിക് ഫെന്‍സിംഗ് ടീം താരം ഇബ്തിഹാജ് മുഹമ്മദ്, സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ മലാല യൂസഫ് സായ് എന്നിവരും ഹിജാബ് ധരിക്കുന്നവരാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here