സ്‌പോട്ട് ലൈറ്റ് മികച്ച ചിത്രം; ലിയനാര്‍ഡോ ഡികാപ്രിയോ മികച്ച നടന്‍; അലജാണ്ട്രോ ഇനരിറ്റു സംവിധായകന്‍; ബ്രി ലാര്‍സന്‍ നടി; മാഡ്മാക്‌സ്-ഫ്യൂറി റോഡിന് ആറു പുരസ്‌കാരങ്ങള്‍

ലോകം ഉറ്റുനോക്കിയ 88-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സംവിധായകന്‍ ടോം മക്കര്‍ത്തിയുടെ ‘സ്‌പോട്ട്‌ലൈറ്റ്’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘ദ റെവെനന്റ്’എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയോനാര്‍ഡോ ഡികാപ്രിയോ മികച്ച നടനായും ‘റൂം’ലെ പ്രകടനത്തിലൂടെ ബ്രി ലാര്‍സന്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

ജോര്‍ജ് മില്ലറുടെ സംവിധാനത്തിലൊരുങ്ങി മാഡ്മാക്‌സ്-ഫ്യൂറി റോഡ് ആറു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. വസ്ത്രാലങ്കാരം, കലാസംവിധാനം, മേയ്ക്ക് അപ്പ്, എഡിറ്റിംഗ്, ശബ്ദ എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.

മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരത്തിന് അലീഷ്യ വിക്കാന്‍ഡര്‍ അര്‍ഹയായി (ചിത്രം: ദ ഡാനിഷ് ഗേള്‍). മികച്ച സഹനടനുള്ള പുരസ്‌കാരം മാര്‍ക്ക് റൈലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്‌പോട്ട് ലൈറ്റും, മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദ ബിഗ് ഷോട്ടും കരസ്ഥമാക്കി. മികച്ച ഛായാഗ്രഹണം: ഇമ്മാനവേല്‍ ലുബെസ്‌കി (ദ റെവെനന്റ്) ലുബേസ്‌കിയുടെ തുടര്‍ച്ചയായ മൂന്നാം ഓസ്‌കര്‍ പുരസ്‌കാരമാണിത്.

മികച്ച ദൃശ്യ വിസ്മയം: ആന്‍ഡ്ര്യു വൈറ്റ്‌ഹേസ്റ്റ് (ചിത്രം: എക്‌സ് മാച്ചിന), മികച്ച ആനിമേറ്റ് ഷോര്‍ട്ട്ഫിലിം: ഗബ്രിയല്‍ ഒസോറിയോ, പാറ്റോ എസ്‌കാല (ചിത്രം: ബെയര്‍ സ്റ്റോറി), മികച്ച ആനിമേഷന്‍ ചിത്രം: പീറ്റ് ഡോക്ടര്‍, യോനാസ് റിവേര (ചിത്രം: ഇന്‍സൈഡ് ഔട്ട്), മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്റ്റട്ടറര്‍, മികച്ച വിദേശഭാഷാ ചിത്രം: സണ്‍ ഓഫ് സോള്‍ (ഹംഗറി), മികച്ച പശ്ചാത്തല സംഗീതം: എന്നിയോ മോറികോണ്‍ (ചിത്രം: ദി ഹേറ്റ്ഫുള്‍ എയ്റ്റ്), മികച്ച ഗാനം: സാം സ്മിത്ത് (സ്‌പെക്ടറിലെ റൈറ്റിംഗ് ഓണ്‍ ദ വാള്‍).

കാലിഫോര്‍ണിയയിലെ സാമുവല്‍ ഗോള്‍ഡ്വിന്‍ തിയേറ്ററിലാണ് ചടങ്ങുകള്‍ നടന്നത്. കറുത്ത വര്‍ഗക്കാരെ പൂര്‍ണമായും ഒഴിവാക്കിയെന്ന വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം നടന്നത്. മികച്ച നടന്‍, നടി, സഹനടന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും കറുത്ത വര്‍ഗക്കാരെ ഒഴിവാക്കിയതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ നടന്‍മാരായ വില്‍ സ്മിത്ത്, സ്‌പൈക് ലീ തുടങ്ങിയ താരങ്ങള്‍ ഓസ്‌കര്‍ ബഹിഷ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here