മണിയുടെ മരണത്തില്‍ ദുരൂഹത; ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി ചേരനെല്ലൂര്‍ പൊലീസാണ് കേസെടുത്തത്. മരണത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടിയിലെ ഔട്ട്ഹൗസില്‍ അന്വേഷണസംഘം പരിശോധന നടത്തി. കരള്‍രോഗത്തിനുള്ള മരുന്നുകളും ഒഴിഞ്ഞ മദ്യക്കുപ്പികളും മാത്രമാണ് ഇവിടെ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി(അഡ്മിന്‍) സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്ന ശേഷം ഇക്കാര്യം സംബന്ധിച്ച് പ്രതികരിക്കാമെന്ന് തൃശൂര്‍ റൂറല്‍ എസ്പി കാര്‍ത്തിക് പറഞ്ഞു. അതേസമയം, പോസ്റ്റുമോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിച്ചു.

മണിയുടെ നില അതീവ ഗുരുതരമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടിയില്‍നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയിരുന്നു. മണിയുടെ മരണമൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇതിനുമുമ്പുതന്നെ മണി മരണത്തിനു കീഴടങ്ങുകയായിരുന്നു. വളരെക്കാലമായി കരള്‍രോഗത്തിന് ചികിത്സയിലായിരുന്നു മണിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടു ദിവസം മുന്‍പാണ് അവശനിലയിലായിരുന്ന മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നിലഗുരുതരമായതോടെ ഇന്നലെ വൈകുന്നേരത്തോടെ മണിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രാത്രി 7.15 ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം തൃശൂരിലും ചാലക്കുടിയിലും പൊതുദര്‍ശനത്തിന് വയ്ക്കും. 11.30 മുതല്‍ 12 വരെ സംഗീതനാടക അക്കാദമിയിലും 12.30 മുതല്‍ മൂന്നു വരെ ചാലക്കുടി ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News