ലൈംഗിക അടിമകള്‍ ഗര്‍ഭം ധരിക്കാന്‍ പാടില്ലെന്ന് ഐഎസ് തീവ്രവാദികള്‍; ഫത്‌വ പെണ്‍കുട്ടികളെ വീണ്ടും വീണ്ടും ബലാല്‍സംഗം ചെയ്യാന്‍

ഒരു മുറിയില്‍ അടച്ചിട്ടു കഴിഞ്ഞിരുന്ന ആ 16 കാരി യസീദി പെണ്‍കുട്ടിക്ക് സൂര്യാസ്തമയം എന്നാല്‍ ഭയമായിരുന്നു. കാരണം സൂര്യന്‍ അസ്തമിക്കുന്നതോടെ പീഡനപര്‍വത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. ക്രൂരമായ ബലാല്‍സംഗത്തിന്റെ സമയങ്ങള്‍. ഈവര്‍ഷം ആദ്യം ലൈംഗിക അടിമയായി പിടിച്ച അവള്‍ ഇതിനകം പലതവണ ബലാല്‍സംഗം ചെയ്യപ്പെട്ടു. എന്നാല്‍, ലൈംഗിക അടിമകളായി പിടിക്കപ്പെടുന്ന സ്ത്രീകള്‍ ഗര്‍ഭം ധരിക്കാന്‍ പാടില്ലെന്നതാണ് ഐഎസിന്റെ നിയമം. ഇതിനായി പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ നിര്‍ബന്ധമായി കഴിപ്പിക്കുന്നുണ്ട്. ഓരോ മാസവും തീരുന്നതിനനുസരിച്ച് പുതിയ ഗുളികകള്‍ കൊണ്ടുവരുകയും ചെയ്യും. പെണ്‍കുട്ടികളെ വീണ്ടും വീണ്ടും പീഡിപ്പിക്കാന്‍ വേണ്ടിയാണ് ഇത്.

ഇസ്ലാമിക നിയമപ്രകാരം ഒരു പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവള്‍ ഗര്‍ഭിണിയല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണമെന്നാണ് ഐഎസ് പറയുന്നത്. പ്രവാചകന്റെ കാലം മുതല്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന പരിപാടി ഉണ്ടായിരുന്നെന്നാണ് ഐഎസ് തലവന്‍മാര്‍ പറയുന്നത്. ലൈംഗികകച്ചവടം നിര്‍ബാധം തുടരുന്നതിനാണ് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കാതിരിക്കാന്‍ തീവ്രവാദികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്. ലൈംഗിക അടിമയായി പിടിക്കുന്ന പെണ്‍കുട്ടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്നതിനാണിത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് ഡസനോളം സ്ത്രീകള്‍ പറഞ്ഞത് പലതരത്തില്‍ മരുന്നുകള്‍ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നുണ്ടെന്നാണ്. വായിലൂടെ കഴിക്കാന്‍ മരുന്നു നല്‍കുകയും മരുന്ന് ഇന്‍ജക്ട് ചെയ്യുന്നുമുണ്ട്. ചിലപ്പോള്‍ രണ്ടു രീതിയിലും മരുന്നു നല്‍കും. ഒരിക്കല്‍ ഒരു സ്ത്രീയെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും വിധേയമാക്കി. ഇടയ്ക്ക് ക്ലിനിക്കില്‍ കൊണ്ടുപോയി മൂത്രം പരിശോധിപ്പിച്ച് ഗര്‍ഭിണിയല്ലെന്ന് ഉറപ്പിക്കുന്നതോടെ താന്‍ വില്‍ക്കപ്പെടാന്‍ പോകുകയാണെന്ന് സ്ത്രീകള്‍ക്ക് മനസ്സിലാകും. റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ അവള്‍ തീവ്രവാദിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നുണ്ട്. അല്ലെങ്കില്‍ അവളെ വീണ്ടും ബലാല്‍സംഗം ചെയ്യാന്‍ അത് ആ തീവ്രവാദിക്ക് ലൈസന്‍സ് ആയി.

700 ഓളം സ്ത്രീകളെ ലൈംഗിക അടിമകളായി ഐഎസ് പിടിച്ചിരുന്നു. ഇതില്‍ 5 ശതമാനം പേര്‍ മാത്രമാണ് ഗര്‍ഭിണികളായത്. ഗര്‍ഭനിരോധന മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചാല്‍ കഠിനമായ മര്‍ദന മുറകള്‍ ഉണ്ടാകുമെന്നും സ്ത്രീകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News