വിവാഹവേഷത്തിൽ പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയത് വീട്ടുകാർ പൂട്ടിയിട്ടതു കൊണ്ട്; കൊയിലാണ്ടിയിലെ പെൺകുട്ടിക്ക് പറയാനുള്ളത്

കൊയിലാണ്ടി: എന്തിനാണ് ആ പെൺകുട്ടി അങ്ങനെ ചെയ്തത്? വിവാഹവേഷത്തിൽ ആ പെൺകുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോകാനുണ്ടായ കാരണത്തെ പറ്റി ആരും ചോദിച്ചിരുന്നില്ല. നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ച് കാമുകനൊപ്പം പോയി എന്നു കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു എല്ലാവരും. സോഷ്യൽ മീഡിയയിലും പെൺകുട്ടിക്കെതിരെ ആക്രമണങ്ങൾ രൂക്ഷമാണ്. എന്നാൽ, വീട്ടുകാർ തടങ്കലിൽ വച്ചതു കൊണ്ടാണ് താൻ കല്യാണദിവസം തന്നെ തെരഞ്ഞെടുത്തതെന്ന് പെൺകുട്ടി പറയുന്നു.

കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാർ പൂട്ടിയിട്ടതു കൊണ്ടാണ് വിവാഹത്തിനു തൊട്ടുമുമ്പ് വീടുവിടേണ്ടി വന്നത്. സുഹൃത്തുക്കളാണ് തന്നെ സഹായിച്ചത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും പെൺകുട്ടി മജിസ്‌ട്രേറ്റിനോടു പറഞ്ഞു. പയ്യോളി സ്‌റ്റേഷനിൽ ഹാജരായ ഇരുവരെയും കൊയിലാണ്ടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് ഇരുവരോടും കാര്യങ്ങൾ ചോദിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്.

കോടതി ഇരുവരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കോടതി ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചിരുന്നു. കാമുകനൊപ്പം ഇറങ്ങിപ്പോരുമ്പോൾ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ പെൺവീട്ടുകാർക്ക് തിരിച്ചു നൽകിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹസൽക്കാരത്തിനിടെ കാവുംവട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടി കാമുകനൊപ്പം പോയത്. വിവാഹ സൽക്കാരത്തിനെത്തിയ കോളജിലെ കൂട്ടുകാരനൊപ്പം ഫോട്ടോയെടുക്കാൻ എന്നു പറഞ്ഞ് വീടിനടുത്തുള്ള റോഡിലേക്ക് പോകുകയും തുടർന്ന് അവിടെ കാത്തുനിന്നിരുന്ന കാമുകന്റെ ബൈക്കിൽ വിവാഹവേഷത്തിൽ പെൺകുട്ടി കയറിപ്പോകുകയും ആയിരുന്നു. നമ്പ്രത്തുകര സംസ്‌കൃത കോളെജിലെ ബിരുദ വിദ്യാർഥികളാണ് ഇരുവരും.

പെൺകുട്ടി കാമുകനൊപ്പം പോയതിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും, തുടർന്ന് നാട്ടുകാർ സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുവരും പയ്യോളി സ്‌റ്റേഷനിൽ ഹാജരായി. തുടർന്ന് കൊയിലാണ്ടി സിഐ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും, വൈകുന്നേരത്തോടെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയതറിഞ്ഞ് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News