ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകർക്ക് നവമാധ്യമങ്ങളിലെ സംവാദം ഒരു ഉപാധിയാണ്; ഡോ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകളുടെ പുസ്തകരൂപം ഇന്ന് പ്രകാശനം ചെയ്യും; പുസ്തകത്തിന്റെ ആമുഖം വായിക്കാം

ഡോ. ടി എം തോമസ് ഐസക്ക് ജനപ്രതിനിധി എന്ന നിലയിൽ രണ്ടുവർഷക്കാലമായി ഫേസ്ബുക്കിലൂടെ നടത്തിയ ഇടപെടലുകളിൽ തിരഞ്ഞെടുത്ത കുറിപ്പുകളാണ് പുസ്തകമാവുന്നത്. വിവിധ സമകാലിക വിഷയങ്ങളിലുള്ള നിരീക്ഷണങ്ങൾ, പ്രചോദിപ്പിക്കുന്ന വികസനമാതൃകകൾ, വ്യക്തികൾ എന്നിവയാണ് തോമസ് ഐസക്ക് മുഖ്യമായും ഫേസ് ബുക്കിലൂടെ ചർച്ചയ്ക്ക് വിഷയമാക്കിയിരിക്കുന്നത്.  കൃഷി,മലിന്യസംസ്‌കരണം,രാഷ്ട്രീയം, ഭരണം, ബദൽ വികസനം എന്നിങ്ങനെ പത്തുഭാഗങ്ങളായാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ തുടങ്ങിവെച്ച ചർച്ചകൾ പുസ്തകത്തിൽ അവസാനിപ്പിക്കാതെ തുടർചർച്ചകൾക്ക് സാധ്യതയൊരുക്കിക്കൊണ്ടാണ് പുസ്തകത്തിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. ഇതിനായി ഓരോ കുറിപ്പുകൾക്കുതാഴെയും ക്യു ആർ കോഡ് നൽകിയിട്ടുണ്ട്. അത് ഉപയോഗിച്ച് വായനക്കാർക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ അതാത് കുറിപ്പുകളിൽ എത്തിച്ചേരാം. അവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാം. 

facebook-diary

തോമസ് ഐസക്ക് എഴുതിയ ആമുഖം വായിക്കൂ

സന്തോഷവും അമ്പരപ്പും അത്ഭുതവും സംഭവിച്ചത് സത്യമാണോ എന്ന സംശയവുമൊക്കെ ഒന്നിച്ചു ചേർന്ന ഒരു ഭാവമുണ്ട്. വളരെ അപൂർവമായേ അങ്ങനെയൊരു ഭാവം കാണാനാവൂ. പുതിയ വീടിന്റെ താക്കോലേറ്റു വാങ്ങുമ്പോൾ മണ്ണഞ്ചേരി പുതുമനവെളിയിലെ മായാമോഹിനിയുടെയും സഹോദരി മാനസദേവിയുടെയും മുഖത്ത് ഞാൻ കണ്ടത് ഈ ഭാവമായിരുന്നു.

അമ്മ മരണപ്പെട്ടതിനു പിന്നാലെ അച്ഛനും സഹോദരനും ആത്മഹത്യ ചെയ്തതോടെ അനാഥരായ കുട്ടികളാണ് മായയും മാനസയും. ഈ കുട്ടികളുടെ നിസഹായതയെക്കുറിച്ച് ഞാൻ ഫേസ് ബുക്കിലൊരു കുറിപ്പെഴുതി. അതുവായിച്ച ഖത്തറിലെ ബിനീഷ് ലത്തീഫും സുഹൃത്തുക്കളും ചേർന്ന് ഇവർക്കൊരു വീടു പണിതു നൽകാൻ തീരുമാനിച്ചു. സ്നേഹജാലകം എന്ന സംഘടനയുടെ പ്രവർത്തകരാണ് നിർമ്മാണ പ്രവൃത്തികൾക്കും മറ്റും നേതൃത്വം നൽകിയത്. ഈ വീടിന്റെ താക്കോലാണ് ഇക്കഴിഞ്ഞ നവംബർ 24ന് കൈമാറിയത്. അതേറ്റു വാങ്ങിയപ്പോൾ മായയുടെയും മാനസിയുടെയും കണ്ണു തുളുമ്പിയിരുന്നു. മാനവികതയുടെ പ്രകാശമേറ്റ് വൈരക്കല്ലുപോലെ തിളങ്ങിയ കണ്ണീർത്തുളളികൾ ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്.

ഇത്തരത്തിൽ അനേകംപേരിലേയ്ക്ക് സമൂഹത്തിന്റെ ശ്രദ്ധയും പിന്തുണയുമെത്തിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇന്ന് കഴിയുന്നുണ്ട്.. കപ്പലണ്ടിക്കച്ചവടം ചെയ്തു കുടുംബം പോറ്റുകയും പഠിക്കുകയും ചെയ്തുവന്ന പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ അരുണും ആലപ്പുഴയിലെ മുഹമ്മ ഗ്രാമത്തിലെ സ്പോർട്സ് താരങ്ങളായ ശ്രീക്കുട്ടിയും അശ്വതിയുമൊക്കെ സാമൂഹ്യമായ കൈത്താങ്ങ് പലപ്പോഴായി ലഭിച്ചവരാണ്. ഇവരുടെയൊക്കെ ജീവിതം മറ്റുളളവർക്ക് ആവേശവും മാതൃകയുമാണ്. ജീവിക്കാൻ വേണ്ടി ജീവിതത്തോട് നിരന്തരം പടവെട്ടുന്നവരാണിവർ. ഇവർക്ക് മാനവികതയിലുളള വിശ്വാസമുയര്ത്താന് ഫേസ്ബുക്കിലൂടെയുള്ള ഇടപെടലിലൂടെ കഴിയുമെങ്കില് അതൊരു ചെറിയ കാര്യമല്ല.
ഫേസ് ബുക്ക് പേജിലെ കുറിപ്പെഴുത്ത് ഗൌരവത്തോടെ സമീപിക്കാൻ തുടങ്ങിയതു മുതലുണ്ടായ പ്രതികരണങ്ങൾ സത്യം പറഞ്ഞാൽ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. സാധാരണ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി, കാണാനോ പരിചയപ്പെടാനോ സാധ്യതയില്ലാത്ത അനേകായിരങ്ങളുമായി സംവദിക്കാൻ സാധിച്ചതും കുറിപ്പുകൾ ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് എത്തിച്ചേരുന്നതുമൊക്കെ സന്തോഷം നൽകുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ പരമ്പരാഗത മാധ്യമങ്ങളുടെ പരിമിതികളെ അതിജീവിക്കാനുള്ള നവമാധ്യമത്തിന്റെ ശേഷി നേരിട്ടു ബോധ്യപ്പെട്ട അനുഭവങ്ങളാണ് ഫേസ്ബുക്കിലെ കുറിപ്പെഴുത്തിനെ കൂടുതൽ ഉത്തരവാദിത്തതോടെ സമീപിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.

ആലപ്പുഴയിലെ സീമാസ് ടെക്സ്റ്റൈൽസിലെ സ്ത്രീജീവനക്കാർ നടത്തിയ സമരം ഫേസ് ബുക്കിലൂടെയാണ് കത്തിപ്പടർന്നത്. മുഖ്യധാരാ മാധ്യമങ്ങൾ തീർത്തും അവഗണിച്ച വിഷയത്തെ അതിന്റെ എല്ലാ ഗൌരവത്തോടും കൂടി പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും അനുഭാവം നേടാനും നവമാധ്യമത്തിലൂടെയുളള നിരന്തരമായ ഇടപെടലുകളിലൂടെ കഴിഞ്ഞു.

അതുപോലെ കയർത്തൊഴിലാളി സമരം. കയർ വർക്കേഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2015 ൽ നടന്ന സമരവും കയർത്തൊഴിലാളി മാർച്ചും സെക്രട്ടറിയേറ്റ് നടയിലെ 19 ദിവസം നീണ്ട രാപ്പകൽ സമരവും വിജയിപ്പിച്ചതിൽ നവമാധ്യമ ഇടപെടലുകൾ ഏറ്റവും മുന്തിയ പങ്കുവഹിച്ചു. കൌതുകക്കാഴ്ചകളും സവിശേഷതകളുളള വ്യക്തികളുമൊക്കെ കുറിപ്പുകൾക്കു വിഷയമായത് ഈ മാർച്ചിന്റെ സമയത്താണ്. കയർജാഥ കടന്നുപോയ വഴികളിൽ കണ്ട കാഴ്ചകളെയും പരിചയപ്പെട്ട വ്യക്തികളെയും കുറിച്ചുളള ചെറു വിവരണങ്ങളിലൂടെ സമരസന്ദേശം പ്രചരിച്ചു. ഈ ജാഥയും സമരവും മുഖ്യധാരാ മാധ്യമങ്ങൾ കണ്ടില്ലെന്നു നടിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളിസഖാക്കളെക്കുറിച്ചുളള കുറിപ്പുകൾക്ക് പാർടി സഖാക്കളിൽ നിന്നു വലിയ സ്വീകരണവും പ്രതികരണവുമാണ് ലഭിച്ചത്. നവമാധ്യമസങ്കേതങ്ങൾ നല്ലതുപോലെ ഉപയോഗിക്കുന്നവരിൽ സമൂഹത്തിന്റെ എല്ലാത്തട്ടിലുമുളളവരും ഉണ്ട് എന്നാണ് ഇതു തെളിയിച്ചത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പരമ്പരാഗത മേഖലയിലെ പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങ്ങളും സാമൂഹ്യമാധ്യമത്തിന്റെ സഹായത്തോടെ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനും അഭിപ്രായരൂപീകരണം നടത്താനും കഴിയും എന്ന് തെളിയിക്കുന്നതായിരുന്നു ഈ രണ്ട് ഇടപെടലുകളും.

ആലപ്പുഴയിലെ ‘നിർമ്മലഭവനം നിർമ്മലനഗരം’ എന്ന മാലിന്യനിർമ്മാർജ്ജന പദ്ധതിയുടെ പ്രചരണത്തിന് ഫേസ് ബുക്ക് സജീവമായി ഉപയോഗിച്ചിരുന്നു. പദ്ധതിയുടെ ഓരോ ദിവസത്തേയും അപ്ഡേറ്റുകൾ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു. അതിലൂടെ ഉറവിട മാലിന്യസംസ്‌ക്കരണ പദ്ധതിയിൽ വിദ്യാർത്ഥികളും യുവാക്കളും ബഹുജനങ്ങളും സജീവ പങ്കാളികളായി. പാരീസിൽ നടന്ന ഭൗമ ഉച്ചകോടിയുടെ അനുബന്ധമായി നടന്ന പരിപാടിയിലും അതു ചർച്ച ചെയ്യപ്പെട്ടു.
ആലപ്പുഴയിലെ ഈ അനുഭവം തിരുവനന്തപുരം നഗരത്തിലേയ്ക്കും പകർത്തി. തിരുവനന്തപുരം കോർപറേഷന്റെ പരിപാടിയുടെ ഏകോപനവും ഫേസ് ബുക്ക് പേജായിരുന്നു. ഓരോ വാർഡിലും നടന്ന പരിപാടികളും നടക്കാനിരിക്കുന്ന പരിപാടികളും നവമാധ്യമത്തിലൂടെ ജനങ്ങളിലേക്കെത്തി.
ഏറ്റവുമൊടുവിൽ ജൈവകൃഷിയുടെ പ്രചരണത്തിനും ഫേസ് ബുക്ക് പേജു തന്നെയായിരുന്നു തുണ. നവംനവമായ കാർഷികാശയങ്ങളും കൃഷിസംരംഭങ്ങളും കൃഷിരീതികളും ഒരു നിഷ്ഠയോടെതന്നെ പ്രചരിപ്പിച്ചിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം നടന്നുകൊണ്ടിരിക്കുന്ന ജൈവകൃഷിക്കൂട്ടായ്മകളെ നിർലോഭം പിന്തുണച്ചു. കൃഷിയിലൂടെ കേരളത്തിനു ഭക്ഷ്യസ്വയംപര്യാപ്തി കെവരിക്കുക പ്രായോഗികമായി സാദ്ധ്യമല്ല. അതേസമയം, വിപണിവില നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്കും ഇവിടുത്തെ കൃഷി പൂർവ്വാധികം ശക്തമായി തുടരുക അനിവാര്യവുമാണ്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ ജ്യോതിസിന്റെയും കുടംബത്തിന്റെയും ജൈവകൃഷിയും ഉദുമ എംഎൽഎ സഖാവ് കുഞ്ഞിരാമന്റെ കൃഷിക്കമ്പങ്ങളും ശുഭകേശൻ തുടങ്ങിയ അനേകം കർഷകരേയും കൃഷിയിടങ്ങളേയുമൊക്കെ വിശദമായ കുറിപ്പുകൾക്കു വിഷയമായിട്ടുണ്ട്. ആനാദായകരമെന്നു കരുതി പുതിയ തലമുറ കാർഷികമേഖലയിൽ നിന്ന് പിന്മാറുമ്പോൾ ഇത്തരം ഇടപെടലുകളുടെ പ്രസക്തി ഏറുകയാണ്.

ആലപ്പുഴയിലെ തീരദേശത്തെ കുട്ടികൾക്കു വേണ്ടി ലൈബ്രറികൾ കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച പ്രതിഭാതീരം പദ്ധതിയ്ക്കു ലഭിച്ച പിന്തുണയും ഏറെ ആവേശം നൽകുന്നതാണ്. ഈ പദ്ധതിക്കാവശ്യമായ ധനസമാഹരണവും കമ്പ്യൂട്ടർ സമാഹരണവുമൊക്കെ ഫേസ്ബുക്കിലൂടെ തന്നെയാണു നടന്നത്.

കൃത്യമായ രാഷ്ട്രീയ നിലപാടുകളും വിശകലനങ്ങളും വിമർശനങ്ങളും മുന്നോട്ടു വെയ്ക്കുമ്പോൾത്തന്നെ മാനവികതയിലൂന്നിയ മനുഷ്യബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അതുമൊരു രാഷ്ട്രീയപ്രവർത്തനമാണെന്ന അഭിപ്രായക്കാരനാണു ഞാൻ. അതുമാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയമെന്ന വിശാലഭൂമിയിൽ പരമാവധി യോജിപ്പിന്റെയും സഹവർത്തിത്ത്വത്തിന്റെയും മേഖലകൾ കണ്ടെത്താനും ഫേസ് ബുക്ക് പേജ് ഉപയോഗിച്ചിട്ടുണ്ട്.

വിമർശനങ്ങളുണ്ട്. അവ സ്വാഗതം ചെയ്യുന്നു. വ്യക്തിയെയും രാഷ്ട്രീയത്തെയും കുറിച്ച് മറ്റുളളവരുടെ ചിന്തയും വിശകലനവും കണ്ടില്ലെന്നു നടിക്കാൻ ഒരു രാഷ്ട്രീയപ്രവർത്തകനും സാധ്യമല്ല. ശരിയായ വിമർശനങ്ങൾ സ്വയം ഉൾക്കൊളളുന്നതോടൊപ്പം തെറ്റായ വിമർശനമാണെങ്കിൽ തെറ്റു ചൂണ്ടിക്കാണിച്ച് വിമർശകനെ തിരുത്താനുളള ബാധ്യതയും ഒരു ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനുണ്ട്. ആ അർത്ഥത്തിൽ വിമർശനങ്ങളെയും കമന്റുകളെയും പരിശോധിക്കുന്നുണ്ട് എന്ന അവകാശവാദം എനിക്കില്ല. എങ്കിലും കഴിയുന്നിടത്തോളം വിമർശനങ്ങൾ വായിക്കാനും മറുപടി പറയാനും ശ്രമിക്കാറുണ്ട്.

നാം ജീവിക്കുന്ന സമൂഹവുമായി സജീവമായ ജൈവബന്ധം നിലനിർത്താനുളള ശക്തമായ ഉപാധിയായി സാമൂഹ്യമാധ്യമത്തെ കാണണം. നേരിട്ടു നാം കാണുന്ന പലരും നിശിതമായ വിമർശനങ്ങൾ മുഖത്തുനോക്കി പറഞ്ഞുവെന്നു വരില്ല. എന്നാൽ സാമൂഹികമാധ്യമങ്ങൾക്ക് ഈ പരിമിതിയില്ല. അഭിപ്രായങ്ങൾ അനർഗളവും സത്യസന്ധവുമായി അവിടെ നിറയും. രാഷ്ട്രീയവിദ്വേഷത്തെ ആ നിലയ്ക്കു കണ്ടു മാറ്റിനിർത്തിയാൽ ബാക്കിയുളളത് സമൂഹത്തിലെ ചിന്തയും അഭിപ്രായവുമാണ്.

പൊതുമണ്ഡലത്തിലെ അഭിപ്രായരൂപീകരണത്തെ സൈദ്ധാന്തികമായി വിലയിരുത്താൻ ബാധ്യതയുളള ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകർക്ക് നവമാധ്യമങ്ങളിലെ സംവാദം ഒരു ഉപാധിയാണ്. അതുകൊണ്ടുതന്നെ കുറിപ്പുകളെഴുതുന്ന അതേ ഗൌരവത്തോടെ ചർച്ചകളെയും സംവാദത്തെയും സമീപിച്ചേ തീരൂ. അതിനുവേണ്ടിയും സമയം കണ്ടെത്തുമെന്ന ഉറപ്പു നൽകാൻ ഈ അവസരം ഉപയോഗിക്കട്ടെ.

കഴിഞ്ഞ രണ്ടു വര്ഷക്കാലത്ത് ഫേസ്ബുക്കിലെഴുതിയ കുറിപ്പുകളില് നിന്ന് തെരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തില്. സുഹൃത്തുക്കളുടെ ആവശ്യപ്രകാരം തെരഞ്ഞെടുത്ത് വായിച്ചു നോക്കുമ്പോള് അവയ്ക്ക് ഒരു ഡയറിയുടെ സ്വഭാവമാണുള്ളത്. ഇന്നത്തെ കാലത്തിന്റെ ഡയറി. എല്ലാവരും വായിക്കാനായിത്തന്നെ, അപ്പപ്പോള് എഴുതിപ്പോകുന്ന ഒരു ഡയറി. എന്റെ പ്രിയ വായനക്കാരുടെ മുന്നിലേക്ക് ഈ പുസ്തകവും വിനയപൂര്വം സമര്പ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here