‘ദുരുദ്ദേശ’മൊന്നുമില്ലെന്ന് അടൂര്‍ പറഞ്ഞു; വരാനിരിക്കുന്ന ഗോസിപ്പുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു; വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദിലീപ് ചിത്രത്തെക്കുറിച്ച് കാവ്യമാധവന്‍

നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒന്നിക്കുന്ന ചിത്രമാണ് ‘പിന്നെയും’. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 11ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.

വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് കാവ്യമാധവന് പറയാനുള്ളത്:

ഈ പ്രോജക്ട് പല രീതിയിലും പ്രത്യേകതകള്‍ ഉള്ളതാണ്. എട്ട് വര്‍ഷത്തിന് ശേഷമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു സിനിമ ചെയ്യുന്നത്. 2012 ല്‍ പുറത്തുവന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക് ശേഷം ഞാന്‍ ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുകയുമാണ്. ആളുകള്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ് ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍. എപ്പോഴാണ് ഇനി ഇരുവരും ഒരുമിച്ചെത്തുകയെന്ന് ഞങ്ങള്‍ രണ്ടുപേരോടും ആളുകള്‍ എപ്പോഴും ചോദിച്ചിരുന്നു.’

‘ദിലീപും കാവ്യയും എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് ഇപ്പോഴും ആദ്യമെത്തുക മീശമാധവനാണ്. പക്ഷേ അതൊരു വാണിജ്യ സിനിമയായിരുന്നു. ‘പിന്നെയും’ ഒരു റിയലിസ്റ്റിക് ചിത്രമാണ്, ജീവിതം പോലെതന്നെ. അടൂര്‍ സാര്‍ അതിനെക്കുറിച്ച് കൂടുതലൊന്നും പുറത്തുവിടാത്തത് അതുകൊണ്ടുതന്നെയാണ്. ദിലീപും കാവ്യയും വീണ്ടും ഒരുമിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ഞങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ച് സങ്കല്‍പിക്കാന്‍ തുടങ്ങും. പക്ഷേ അടൂര്‍ സാര്‍ പറഞ്ഞത്, ഞങ്ങളുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം പുതുമയുള്ളതാവട്ടെയെന്നാണ്. ഞങ്ങള്‍ ഇതുവരെ ചെയ്യാത്ത രണ്ട് കഥാപാത്രങ്ങളാവും അത്.’

‘ഞങ്ങള്‍ വീണ്ടും ഒരുമിച്ചെത്തുന്നതായി വാര്‍ത്ത വരുമ്പോള്‍ ഉണ്ടാകാവുന്ന ഗോസിപ്പുകളെക്കുറിച്ചും അടൂര്‍ സാര്‍ പറഞ്ഞിരുന്നു. തന്റെ സിനിമകളില്‍ എപ്പോഴും മുഖ്യധാരാ അഭിനേതാക്കളാണ് ഉണ്ടാവാറുള്ളതെന്നും ഞങ്ങള്‍ ഇരുവരെയും പുതിയ ചിത്രത്തിലേക്ക് തീരുമാനിച്ചതിന് പിന്നില്‍ ‘ദുരുദ്ദേശ’മൊന്നുമില്ലെന്നാണ് അടൂര്‍ സാര്‍ പറഞ്ഞത്. പിന്നെ, ഞങ്ങളെ അഭിനയിക്കാന്‍ വിളിച്ചത് ഒരു സാധാരണ സംവിധായകനല്ല എന്നതിനാല്‍ അനാവശ്യ ചോദ്യങ്ങളൊന്നും ഞങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടിവന്നില്ല. അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന അടൂര്‍ സാറിനെപ്പോലെയുള്ള ഒരാള്‍ക്ക് ഞങ്ങളുടെ കോമ്പിനേഷന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ ഉപയോഗിക്കണമെന്ന് തോന്നിയതാണ് ഏറ്റവും വലിയ അംഗീകാരം. ‘കാവ്യ പറഞ്ഞു.
നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, രവി വള്ളത്തോള്‍, പി ശ്രീകുമാര്‍, സുധീര്‍ കരമന, എം കെ ഗോപാലകൃഷ്ണ്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം എം ജെ രാധാകൃഷ്ണന്‍, എഡിറ്റിംഗ് ബി അജിത്കുമാര്‍. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് നിര്‍മാണം.

2008ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അടൂരിനൊപ്പം കാവ്യമാധവന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നാലു പെണ്ണുങ്ങള്‍ എന്ന സിനിമയില്‍ കാവ്യ പ്രധാനവേഷത്തിലെത്തിയിരുന്നു. ദിലീപ് ആദ്യമായാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലാണ് ദിലീപും കാവ്യ മാധവും അവസാനമായി ഒന്നിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News