പ്രേമം അവാർഡിനു പരിഗണിക്കാതിരുന്നതിനു കാരണം സിനിമയുടെ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതു കൊണ്ടാണെന്നു പറഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയർമാൻ മോഹന് അൽഫോൺസ് പുത്രന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അൽഫോൺസ് പുത്രന്റെ മറുപടി. ‘എനിക്കോ പ്രേമത്തിൽ അഭിനയിച്ച ആർക്കെങ്കിലുമോ അവാർഡ് നൽകാത്തതിൽ താങ്കളോട് എനിക്ക് നന്ദിയുണ്ട്. എനിക്ക് സിനിമയുടെ ഘടന അറിയില്ലെന്നാണ് താങ്കൾ പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം പ്രേമത്തെ കുറിച്ച് സിനിമ എടുക്കുമ്പോൾ നായകനെ നായികയുടെ പുറകെ നടക്കാൻ വിടുക തന്നെയാണ് ഞാൻ ചെയ്യുക. കാരണം അത് പ്രേമമാണ്, രാഷ്ട്രീയമല്ല.
പ്രേമത്തെ ഒരു ചിത്രശലഭത്തിന്റെ ജനനത്തോടാണ് ഞാൻ ഉപമിച്ചത്. താങ്കളോട് ആരാണ് പറഞ്ഞത് ചിത്രശലഭത്തിന്റെ ജനനം മനുഷ്യസൃഷ്ടിയാണെന്ന്. അതൊരു പ്രക്രിയയാണ് സർ. അതുപോലെയായിരുന്നു പ്രേമം സിനിമയും. ഞാൻ അവാർഡ് കമ്മിറ്റിക്കു വേണ്ടിയല്ല സിനിമ ചെയ്യുന്നത്. സേഫ് ആയി കളിക്കുന്ന ആളല്ല ഞാൻ. ചിലപ്പോൾ ഞാൻ നിയമങ്ങളൊക്കെ തെറ്റിക്കും. താങ്കൾ എന്റെ സിനിമയെയും എന്നെ തന്നെയും ഇകഴ്ത്തി സംസാരിച്ചത് എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി. എന്റെ സിനിമ കേരളത്തിലെ ജനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഒരുമാസത്തിനു ശേഷം ഇപ്പോൾ ഞാൻ പ്രതികരിക്കാനുള്ള കാരണം ഞാൻ മിണ്ടാതിരിക്കുന്നതു കൊണ്ട് താങ്കളാണ് ശരിയെന്നു തോന്നാതിരിക്കാനാണ്. എല്ലാവർക്കും അവരവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അതുകൊണ്ട് എല്ലാവരുടെ കാഴ്ചപ്പാടുകളോടും തുറന്ന മനസ്സുള്ള ഒരാളാകുക. താങ്കൾ പറഞ്ഞതാണ് അവാർഡിനുള്ള മാനദണ്ഡമെങ്കിൽ എനിക്ക് അടുത്ത വർഷവും അവാർഡ് നൽകരുത്. താങ്കൾ ‘പക്ഷേ’ പോലുള്ള സിനിമകൾ നിർമിക്കണം സർ. പക്ഷേ എന്നത് നഷ്ട പ്രണയത്തെ കുറിച്ചുള്ള സിനിമ അല്ലേ എന്നും’ അൽഫോൺസ് പുത്രൻ ചോദിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here