പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വി എസ്; യുഡിഎഫിന്റെ പ്രകടനപത്രിക വായിച്ച് ചിരിയടക്കാനായില്ല

VS-11


ധർമടം (കണ്ണൂർ):
അഴിമതിവീരൻമാരായ യുഡിഎഫിന്റെ പ്രകടനപത്രിക വായിച്ചു തനിക്കു ചിരിയടക്കാനായില്ലെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ധർമടത്തു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വിഎസ്. പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും വി എസ് ആഹ്വാനം ചെയ്തു.

നിറയെ അഴിമതി നടത്തിയ യുഡിഎഫുകാർ പറയുന്നത് കേരളത്തിൽ അഴിമതി വിരുദ്ധ ഭരണം കൊണ്ടുവരുമെന്നാണ്. തനിക്കിതു വായിച്ചു ചിരിയടക്കാനായില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടിതന്നെയാണ് അഴിമതിക്കാരിൽ ഒന്നാമൻ. 31 അഴിമതിക്കേസുകളാണ് ഉമ്മൻചാണ്ടിക്കെതിരേ ഉള്ളത്. പി കെ ജയലക്ഷ്മി ഒഴികെ എല്ലാ മന്ത്രിമാർക്കുമെതിരായി 136 അഴിമതിക്കേസുകളാണുള്ളത്. മെത്രാൻകായലും കടമക്കുടിയും കരുണാ എസ്‌റ്റേറ്റും പോബ്‌സ് പ്ലാന്റേഷൻ എന്നിവയ്ക്കും സന്തോഷ് മാധവനുമൊക്കെയായി 2920 ഏക്കർ ഭൂമി പതിച്ചു നൽകിയ കേസിലെ പ്രതികളാണ് മന്ത്രിമാർ. ഈ നേതാക്കളാണ് കേരളത്തിൽ അഴിമതി വിരുദ്ധ ഭരണം കാഴ്ചവയ്ക്കുമെന്നു പറയുന്നത്.

ഇന്നു സംസ്ഥാനം അഭിമുഖീകരിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചാണ് ഇടതുമുന്നണിയുടെ പ്രകടനപത്രിക പറയുന്നത്. ഇടതുമുന്നണി സംസ്ഥാനത്ത് അധികാരത്തിൽ വന്നപ്പോഴൊക്കെ, ഇഎംഎസ്, നായനാർ, വി എസ് അച്യുതാനന്ദൻ സർക്കാരുകളുടെ കാലത്തെല്ലാം പൊതു വിതരണ സംവിധാനം ഏർപ്പെടുത്തിയിരുന്നു. വിലക്കയറ്റത്തിൽനിന്നു ജനങ്ങളെ രക്ഷിച്ച പാരമ്പര്യമാണ് ഇടതു സർക്കാരുകൾക്കുള്ളത്. ഒരു കിലോ അരിക്ക് 42 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത്. പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പോയി നല്ല സാധനങ്ങൾ കൊണ്ടുവന്നു മാവേലി സ്‌റ്റോറുകളിലും നീതി സ്‌റ്റോറുകളിലും വിറ്റു. 42 രൂപയുണ്ടായിരുന്ന സ്ഥാനത്ത് അരി പതിനാലു രൂപയ്ക്കു നൽകി. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ തുടർന്ന് അഞ്ചുവർഷവും നിയന്ത്രിത വിലയ്ക്ക് നിത്യാവശ്യ സാധനങ്ങൾ പൊതുവിപണിയിൽ വിതറണം ചെയ്യുമെന്നും വി എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News