ദില്ലി: അസാധു നോട്ട് മാറി നൽകാതിരുന്നതിനെ തുടർന്ന് റിസർവ് ബാങ്കിനു മുന്നിൽ യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. ദില്ലിയിലെ ആർബിഐ റീജിയണൽ ഓഫീസിനു മുന്നിലാണ് സംഭവം. കൈക്കുഞ്ഞുമായി ബാങ്കിലെത്തിയ യുവതി നോട്ട് മാറി ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്. നോട്ട് മാറാനെത്തിയ ഇവരെ ബാങ്കിനു മുന്നിൽ കാവൽക്കാർ തടഞ്ഞു വച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
യുവതി പലതവണ ആവശ്യപ്പെട്ടിട്ടും കാവൽക്കാർ കടത്തിവിട്ടില്ല. പണം മാറാൻ അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ എത്ര കരഞ്ഞപേക്ഷിച്ചിട്ടും ചെവിക്കൊള്ളാൻ കാവൽക്കാർ തയ്യാറായില്ല. ഏറെക്കഴിഞ്ഞിട്ടും തിരിച്ചു പോകാൻ കൂട്ടാക്കാതിരുന്ന യുവതിയെ ബലം പ്രയോഗിച്് നീക്കാൻ കാവൽക്കാർ ശ്രമിച്ചു. ഇതോടെ യുവതി മേൽവസ്ത്രം അഴിച്ച് പ്രതിഷേധിക്കുകയായിരുന്നു. നിരവധി ആളുകൾ നോക്കി നിൽക്കെയായിരുന്നു യുവതി തുണിയഴിച്ച് പ്രതിഷേധം.
രംഗം വഷളായതോടെ സുരക്ഷാ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. പിന്നീട് പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അസാധു നോട്ടുകൾ ബാങ്കുകൾവഴി മാറ്റിവാങ്ങാനുള്ള സമയം ഡിസംബർ 31 ന് അംവസാനിച്ചിരുന്നു. ഇതിന് ശേഷം ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട റീജണൽ ഓഫീസുകൾ വഴി മാർച്ച് 31 വരെ അസാധു നോട്ടുകൾ മാറ്റിവാങ്ങാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് നവംബർ എട്ടിനു പ്രഖ്യാപനം വന്ന ദിവസം മുതൽ സ്ഥലത്തില്ലാതിരുന്ന പ്രവാസികൾ അടക്കമുള്ളവർക്കു മാത്രമേ നോട്ട് മാറാൻ അനുവാദമുള്ളു എന്നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here