ബീജിംഗ്: കഴിഞ്ഞ ദിവസമാണ് ചൈനയിലെ ഒരു കുഴിമാടത്തിൽ നിന്നും ഉറയിൽ നിന്ന് ഊരാത്ത നിലയിൽ ഒരു വൾ കണ്ടെത്തിയത്. 2,300 വർഷത്തോളം പഴക്കമുണ്ടെന്നു പുരാവസ്തു ഗവേഷകർ കരുതുന്ന വാളിനു പക്ഷേ ഉറയിൽ നിന്ന് ഊരിയപ്പോൾ തിളക്കം ഒരു തരിപോലും നഷ്ടപ്പെട്ടിരുന്നില്ല. മധ്യചൈനയിലെ ചെംഗ്‌യാംഗ് സിറ്റിയിലെ ഒരു കല്ലറയിൽ നിന്നാണ് വാൾ കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞിരുന്ന ഉറയിൽ നിന്ന് വാൾ ഊരിയപ്പോൾ അസാമാന്യ തിളക്കത്തോടെ വാൾ ഇരിക്കുന്നതാണ് കണ്ടത്.
ഒരു തുരുമ്പോ തിളക്കം നശിപ്പിക്കുന്ന എന്തെങ്കിലുമോ വാളിൽ ഉണ്ടായിരുന്നില്ല. മൂർച്ചയ്ക്കും കുറവില്ല. ചുരുക്കത്തിൽ അസ്സൽ വാൾ എന്നു തന്നെ ഒരർത്ഥത്തിൽ പറയാം. ഹെനാൻ പ്രൊവിൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറൽ റെലിക്‌സിലെ ഒരു സംഘവും പുരാവസ്തു വകുപ്പും ചേർന്നു നടത്തിയ ഖനനത്തിലാണ് വാൾ കണ്ടെത്തിയത്. സംഘം ഇതിന്റെ ഒരു വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനീസ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ വീബോയിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ചൈനയുടെ പഴയ യുദ്ധകാലത്തെ വാളാണ് ഇതെന്നാണ് സംശയിക്കപ്പെടുന്നത്. ബിസി 475നും 221നും ഇടയ്ക്കുള്ളതാണെന്നു കണക്കാക്കപ്പെടുന്നു. ഷോ ഡൈനാസ്റ്റി പ്രദേശം എട്ടു സ്റ്റേറ്റുകളായി വിഭജിക്കപ്പെട്ട അക്കാലത്ത് കടുത്ത യുദ്ധം നിലനിന്നിരുന്നു. വാൾ ഉപയോഗിച്ചിരുന്ന ആളുടെ മൃതശരീരത്തോടൊപ്പം തന്നെ മരം കൊണ്ടുള്ള ഒരു ഉറയിലാണ് വാൾ കുഴിച്ചിട്ടിരുന്നത്. പുരാതന ചൈനയിലെ ചു രാജവംശകാലത്ത് ഷിംഗ്‌യാംഗ് സറ്റിയിലെ ആരോ ആണ് വാൾ ഉപയോഗിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഇത് ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here