‘ഇതൊരു ആത്മഹത്യ അല്ല സര്‍, കൊലപാതകമാണ്; എന്തിനാണ് ഇത്തരം അറവുശാലകള്‍’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ സുഹൃത്തുക്കളുടെ തുറന്ന കത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളുടെ തുറന്ന കത്ത്. വിദ്യാര്‍ഥികളെ കൊല്ലുന്ന ഇത്തരം സ്വാശ്രയ കോളേജുകള്‍ നമുക്ക് ആവശ്യമുണ്ടോയെന്നും ഇവര്‍ ചോദിക്കുന്നു.

മന്ത്രിമാരായ സി. രവീന്ദ്രനാഥ്, തോമസ് ഐസക്, കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, ഷാഫി പറമ്പില്‍ തുടങ്ങിയവരെ ടാഗ് ചെയ്ത് കൊണ്ട് ഗോകുല്‍ എന്ന വിദ്യാര്‍ഥിയാണ് ഈ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ ഇത് ഷെയര്‍ ചെയ്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.


കത്തിന്റെ പൂര്‍ണരൂപം താഴെ വായിക്കാം:

ബഹുമാനപെട്ട മുഖ്യമന്ത്രി Pinarayi Vijayan വിദ്യാഭ്യാസ മന്ത്രിയും തൃശൂര്‍ സ്വദേശിയുമായ Prof.C.Raveendranath അറിയുവാന്‍,

നോട്ട്,റേഷന്‍, സമരം ഒക്കെയായി നല്ല തിരക്കുണ്ടാവും എന്നറിയാം, എന്നാലും ഒരു ചെറിയ കാര്യം പറയാനാണ് വന്നത് സര്‍. മനപൂര്‍വവും നേരിട്ടും അല്ലെങ്കിലും നോട്ടക്കുറവ് കൊണ്ട് നമ്മുടെ സമ്പൂര്‍ണ സാക്ഷര കേരളത്തിലെ തൃശൂര്‍ പാമ്പാടിയിലെ നെഹ്‌റു കോളേജ് കലാലയ(?)ത്തില്‍ നിന്നും ഒരു ജീവന്‍ കൂടി യാത്രയായി.

കൈയിലെ ഞരമ്പ് മുറിച്ചശേഷമാണ് ജിഷ്ണു തൂങ്ങിമരിച്ചത്, അറിയാതെ പോലും ജീവന്‍ അവശേഷിക്കരുത് എന്ന് ആരോടോ വാശിയുള്ള പോലെ അവന്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചിട്ടുളള ജിഷ്ണു പ്രണോയ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വൈദ്യുതി ഉപഭോഗം കണക്കാന്‍ കണ്ടുപിടിച്ച പുതിയ മീറ്റര്‍ പണംകൊടുത്ത് വാങ്ങുന്ന റീച്ചാര്‍ജ് കൂപ്പണ്‍ ഉപയോഗിച്ച് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ വീടുകളിലെത്തി മീറ്റര്‍ റീഡിങ് എടുക്കുക, കറന്റ് ബില്‍ ഒഴിവാക്കുക എന്നതൊടൊപ്പം ആവശ്യമുളള പണത്തിന് ചാര്‍ജ് ചെയ്ത് മാത്രം വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാന്‍ സാധിച്ചേനേ.

ഇത് പോലെ ഒരു നാട്ടിലെ അലെങ്കില്‍ ഒരു രാജ്യത്തിന്റെ തന്നെ എല്ലാ ജനങ്ങളേയും ഗുണപരമായ രീതിയില്‍ സ്വാധീനിക്കാന്‍ തക്ക ഒരു ‘ കണ്ടുപിടുത്തം നടത്താനുള്ള ബുദ്ധിയുടെ കുതിപ്പ് കഴിഞ്ഞ ദിവസം ഒരു മുഴം കയറില്‍ അവസാനിച്ചപ്പോള്‍, 3 ഇഡിയറ്റ്‌സ് എന്ന ആമീര്‍ ഖാന്‍ സിനിമയിലെ ആത്മഹത്യയാണ് മനസില്‍ വന്നത്. മാനേജ്‌മെന്റ് ഭീകരതക്ക് മുന്നില്‍ ചിറകുകള്‍ അറയറവ് വെച്ച് മടങ്ങിയത് ആത്മഹത്യ ആണത്രേ. ആ സിനിമയില്‍ ആമിര്‍ പറയുന്നത് തന്നെയാണ് സര്‍ നടന്നിരിരിക്കുന്നത്. ഇതാരു ആത്മഹത്യ അല്ല സര്‍… കൊലപാതകമാണ്. വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ജിഷ്ണുവിനായി സമരത്തിനിറങ്ങി കഴിഞ്ഞു. ജിഷക്ക് വേണ്ടിയും സൗമ്യക്ക് വേണ്ടിയും ജ്യോതി സിംഗിന് വേണ്ടിയും നടത്തിയ സമരങ്ങള്‍ പോലെ ആവേശവും അമര്‍ഷവും ചോരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥന.

ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. (courtsey for the witness statement: SouthLive Malayalam) ഇന്നലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ വിഷ്ണു തിരിഞ്ഞുനോക്കി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രവീണ്‍ എന്ന അധ്യാപകന്‍ മോശമായി പെരുമാറി. എല്ലാവരുടെയും മുന്നില്‍വെച്ചുളള മാനസികപീഡ കൂടാതെ ഡീബാര്‍ ചെയ്യുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഓഫിസില്‍ എത്തിയപ്പോഴും വിഷ്ണുവിനോടുളള മോശം പെരുമാറ്റം തുടര്‍ന്നു.
ജിഷ്ണുവിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത പരീക്ഷാപേപ്പറില്‍ ഡീബാര്‍ ചെയ്യുന്നതിന്റെ ഭാഗമായി അധ്യാപകന്‍ മാര്‍ക്ക് ചെയ്‌തെന്നും ആരോപണമുണ്ട്.

ഡീബാര്‍ ചെയ്‌തേക്കുമെന്ന ഭയവും മാനെജ്‌മെന്റിന്റെയും അധ്യാപകരുടെയും അവഹേളനത്തില്‍ മനംനൊന്തുമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. വൈകിട്ട് ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാത്തതിനെ തുടര്‍ന്നാണ് സഹപാഠികള്‍ തിരക്കിയെത്തിയത്. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന് അപ്പോഴും ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവിടെയുണ്ടായിരുന്ന ആരോപണ വിധേയനായ പ്രവീണ്‍ എന്ന അധ്യാപകന്‍ തയ്യാറായില്ലെന്നും സഹപാഠികള്‍ ആരോപിക്കുന്നു.

ഇതിന്റെ അവസാനം എങ്ങനെ ആകും എന്നറിയില്ല… എന്നാലും ഒന്ന് ചോദിക്കട്ടെ സര്‍.. എന്തിനാണ് കോളേജുകള്‍ എന്ന വ്യാജേന കെട്ടി പൊക്കുന്ന ഇത്തരം അറവ് ശാലകള്‍?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News