ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദ്ദിച്ചു; മുഖത്തും ശരീരത്തും രക്തം കല്ലിച്ച പാടുകള്‍; മര്‍ദ്ദിച്ചവരില്‍ കെപി വിശ്വനാഥന്റെ മകനും; ഉത്തരം പറയണമെന്ന് ബന്ധുക്കള്‍

തൃശൂര്‍: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദനമേറ്റുവെന്നും അതിന്റെ പാടുകള്‍ ശരീരത്തില്‍ കാണാനുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കോപ്പിയടിച്ച ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

ജിഷ്ണുവിന്റെ മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മര്‍ദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടു. മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ടെന്നും ഉള്ളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം മൃതദേഹത്തില്‍ വ്യക്തമായി കാണാം. ഉപദേശമാണ് നല്‍കിയതെങ്കില്‍ ജിഷ്ണുവിന്റെ ശരീരത്തില്‍ എങ്ങനെയാണ് മര്‍ദനമേറ്റത്തിന്റെ പാടുകള്‍ കാണുന്നതെന്നും ഇതിന് ഉത്തരം നല്‍കാന്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും പിആര്‍ഒയും ബാധ്യസ്ഥരാണെന്നും ബന്ധുക്കള്‍ പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്.

കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പലും പിആര്‍ഒയും വൈസ് പ്രിന്‍സിപ്പലും ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കുകൊണ്ടുപോയിരുന്നു. ഇവിടെ വച്ചാണ് ജിഷ്ണുവിന് മര്‍ദനമേറ്റതായി കരുതപ്പെടുന്നത്. മാത്രമല്ല, കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനടപടികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നേരിടുന്നത് കോളേജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനാണെന്നും ആരോപണമുണ്ട്. മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനാണ് ഇയാള്‍. പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യാനായി കോളേജില്‍ ഒരു ഇടിമുറിയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് ഹോസ്റ്റലിലേക്കു പോയ ജിഷ്ണു ഞരമ്പു മുറിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു. ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകനായ പ്രവീണിനെ വിളിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിട്ട് പ്രധാന വാര്‍ഡന്‍ ആശുപത്രിയില്‍ വന്നില്ലെന്നും കോളേജിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് എത്തിയതെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News