നാദാപുരം: ‘എന്റെ പൊന്നുമോനെ അവർ കൊന്നതാണ്. ഇനിയൊരു മകനും ഈ ഗതി വരരുത്. അയാൾ പ്രവീൺ., മോന്റെ കോളജിലെ പ്രവീൺ മാഷല്ല, പിശാചാണ്’. കോളജ് മാനേജ്‌മെന്റിന്റെ ക്രൂരമായ പീഡനവും മർദ്ദനവും മൂലം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ വാക്കുകളാണിത്. ചങ്കുതകർന്ന് മഹിജ ഇതു പറയുമ്പോൾ കണ്ടുനിന്ന നാട്ടുകാർക്കും ബന്ധുക്കൾക്കും മറുപടി ഉണ്ടായിരുന്നില്ല.
എസ്എസ്എൽസിക്ക് എൺപതും പ്ലസ് ടുവിന് എഴുപതും ശതമാനം മാർക്ക് നേടിയാണ് ജിഷ്ണു വിജയിച്ചത്. ‘അവൻ കോപ്പിയടിക്കില്ല, പഠനത്തിലെല്ലാം മുൻപന്തിയിലായിരുന്നു. എൻജിനീയറിംഗ് പഠനം കഴിഞ്ഞ് ഐഎഎസ് പാസാവണം. എന്നിട്ട് കലക്ടറാവണം. അതായിരുന്നു അവന്റെ മോഹം…’ അമ്മ പിറുപിറുത്തു.
നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനു കീഴിലെ തൃശ്ശൂർ പാമ്പാടി എജിനീയറിംഗ് കോളജ് വിദ്യാർഥിയായിരുന്നു ജിഷ്ണു പ്രണോയ്.
യൂണിവേഴ്‌സിറ്റി പരീക്ഷയിൽ അടുത്തിരുന്ന വിദ്യാർഥിയുടെ പേപ്പറിൽ നോക്കിയെഴുതി എന്നാരോപിച്ച് പ്രവീൺ എന്ന അധ്യാപകൻ എഴുന്നേൽപ്പിച്ചു നിർത്തി പരിഹസിച്ചു. ചീത്തവിളിക്കുകയും ഡീബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘ജിഷ്ണു കോപ്പിയടിച്ചു എന്നതിന് ഒരു തെളിവുമില്ല. ഒരുതുണ്ട് പേപ്പർപോലും അധ്യാപകൻ പിടിച്ചെടുത്തിട്ടില്ല. ജിഷ്ണുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രവീണിനോട് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെ’ന്നാണ് വിദ്യാർഥികൾ പറയുന്നത്.
മരണവിവരമറിഞ്ഞ് അധ്യാപകരോ മാനേജ്‌മെന്റ് പ്രതിനിധികളോ ആശുപത്രിയിൽ വന്നിട്ടില്ല. ‘മകന്റെ മരണത്തിന് ഉത്തരവാദികൾ അധ്യാപകനും മാനേജ്‌മെന്റുമാണ്. മാനസിക പീഡനത്താലാണ് വിഷ്ണു ജീവനൊടുക്കിയത്. കുറ്റക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം. ഇനിയൊരു മകനും ഈ ഗതി വരരുത്’ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മധ്യമങ്ങളോട് പറഞ്ഞു.
Read Also
ആത്മഹത്യ ചെയ്ത ജിഷ്ണുവിനെ കോളജ് അധികൃതർ മർദ്ദിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ജിഷ്ണുവിന്റെ മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. മൂക്കിന്റെ വലതുഭാഗത്തായി മുറിവിൽ രക്തം കനച്ചു കിടന്നിരുന്നതായും ഉള്ളംകാലിലും പുറത്തും മർദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ പറയുന്നു. ജിഷ്ണുവിന് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് മർദ്ദനമേറ്റുവെന്നും അതിന്റെ പാടുകൾ ശരീരത്തിൽ കാണാനുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
Read Also
കോപ്പിയടിച്ച ജിഷ്ണുവിനെ തങ്ങൾ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മർദ്ദനവിവരങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെയാണ് കോളേജ് അടച്ചിടാൻ മാനേജ്‌മെന്റ് നിർബന്ധിതരായത്. നാളെ കോളേജിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
Read Also
വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ, കോഴിക്കോട് വളയം അശോകന്റെ മകൻ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂൾ അധികൃതർ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികൾ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here