ബിജെപി നേതാക്കളുടേത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങള്‍; കമലിനെതിരായ ആക്രോശം കേരളത്തിന് മേല്‍ വീണ വിഷക്കറ; പുറത്തുവരുന്നത് വര്‍ഗ്ഗീയ ഭ്രാന്തെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ബിജെപി നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ ബഹുസ്വരതാ സമൂഹത്തിന് മേല്‍ വീണ വിഷക്കറയാണ് സംവിധായകന്‍ കമലിനെതിരായ ആക്രോശം. ധാര്‍ഷ്ട്യം നിറഞ്ഞ വര്‍ഗ്ഗീയ ഭ്രാന്താണ് ബിജെപി നേതാക്കളില്‍നിന്ന് പുറത്തുവരുന്നത് എന്നും കോടിയേരി പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി എന്ന പദവി വഹിക്കുന്ന എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗ്ഗീയ വിഷം ആവര്‍ത്തിച്ച് ചീറ്റുകയാണ്. ഇതിന്റെ ഭാഗമായാണ് കമലിനെ മുസ്ലീം തീവ്രവാദിയെന്ന് മുദ്രയടിക്കുന്നത്. എംടി വാസുദേവന്‍ നായരെ കടന്നാക്രമിച്ചതിനെ എതിര്‍ത്തതാണ് കമലിനെതിരായി കാവിപ്പടയുടെ പ്രതിഷേധം ഇരട്ടിച്ചതിന് കാരണമെന്നും കോടിയേരി കുറ്റപ്പെടുത്തി.

ജീര്‍ണ്ണതയില്‍ നിന്നും സമൂഹത്തെ മോചിപ്പിച്ച് പരോഗതിയിലേക്ക് ആനയിച്ചതില്‍ കലയും സംസ്‌കാരവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംഘപരിവാറിനേയും മോദിയേയും അനുകൂലിക്കാത്ത കലാകാരന്മാരും സാംസ്‌കാരിക നായകരും ഇന്ത്യ വിടണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ ഒരു തുണ്ട് ചോര ചിന്താത്ത സംഘപരിവാറിന്റെ ദേശസ്‌നേഹനാട്യം അരോചകമാണ്. ബ്രാഹ്മണമേധാവിത്വത്തിന്റെ ജീര്‍ണ്ണമുഖം അഴിച്ചുമാറ്റി അതിന്റെ സ്ഥാനത്ത് ജനാധിപത്യ ഉള്ളടക്കം നല്‍കി പുതിയ യുഗപിറവിക്ക് വെളിച്ചം പകര്‍ന്ന എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും, ചന്തുമേനോനും ജീവിച്ചിരുന്നുവെങ്കില്‍ അവരോടും പാകിസ്താനിലേക്ക് പോകാന്‍ സംഘപരിവാര്‍ വിളിച്ചുപറഞ്ഞേനെ. – കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

കേരളത്തില്‍ ഗ്രാമാന്തരങ്ങളിലടക്കം ഡിവൈഎഫ്‌ഐ സ്ഥാപിച്ചിട്ടുള്ള ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന ബിജെപി സംസ്ഥാനനേതാവിന്റെ ആവശ്യവും അപരിഷ്‌കൃതമാണ്. ചെഗുവേരെയെ കശാപ്പുചെയ്ത അമേരിക്കന്‍ കിങ്കരന്മാരുടെ വാദമുഖങ്ങളാണ് ആ വിപ്ലവകാരിക്കെതിരെ നിരത്തിയിരിക്കുന്നത്. മനുഷ്യരാശി ഉള്ളിടത്തോളം കാലം ചെഗുവേരയുടെ സ്മരണയും ചിത്രവും നിലനില്‍ക്കും. അതിനെ ഇല്ലാതാക്കാന്‍ വര്‍ഗ്ഗീയ കോമരങ്ങള്‍ക്കാവില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ഓര്‍മ്മപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here