അഭിപ്രായസ്വാതന്ത്യത്തിന്റെ നാവറുക്കാന്‍ വരുന്നവരുടെ വിഷപ്പല്ലെടുക്കലാണ് കാലഘട്ടത്തിന്റെ കടമയെന്ന് എം എ ബേബി; കമലിനു നേര്‍ക്കുള്ള സംഘി ഗുണ്ടായിസത്തിന് കൊടുങ്ങല്ലൂരിന്‍റെ താക്കീത്

കൊടുങ്ങല്ലൂര്‍: സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ കമലിന് നേരേയുള്ള സംഘപരിവാര്‍ ഗുണ്ടായിസത്തിന് ഒത്ത മറുപടിയുമായി കമലിന്‍റെ സ്വദേശമായ കൊടുങ്ങല്ലൂര്‍. ‘ഇരുള്‍ വിഴുങ്ങും മുമ്പേ…. ജന്മനാടിന്റെ ഒരു ഐക്യദാര്‍ഢ്യം എന്ന പേരില്‍’ എന്ന പേരിലാണ് പുരോഗമനാശയക്കാര്‍ ഒത്തുചേര്‍ന്ന് കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കൊടുങ്ങല്ലൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.

അഭിപ്രായസ്വാതന്ത്യത്തിന്റെ നാവറുക്കാന്‍ വരുന്നവരുടെ വിഷപ്പല്ലെടുക്കലാണ് കാലഘട്ടത്തിന്റെ കടമയെന്ന് എം എ ബേബി പറഞ്ഞു. വിഷം പുരട്ടിയ കത്തിയും വിഷം പുരട്ടിയ വെടിയുയും വിഷലിപ്തമായ ഭാഷയുമാണ് സംഘപരിവാര്‍ ഫാസിസം തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ നേരെ പ്രയോഗിക്കുന്നത്. തങ്ങള്‍ക്ക് യോജിപ്പില്ലാത്ത വാക്കും പ്രവര്‍ത്തിയും അനുവദിക്കില്ലന്നാണ് അവര്‍ പറയുന്നത്. നമ്മുടെ ഇഷ്ടത്തോടൊപ്പം മറ്റുള്ളവര്‍ക്കും ഇഷ്ടങ്ങളുണ്ടെന്ന് അംഗീകരിക്കലാണ് ജനാധിപത്യത്തിന്റെ പ്രാഥമികതത്വം. അത് ചര്‍ച്ച ചെയ്യാന്‍ പൊതുയോഗം ചേരേ ഗതികേടിലേക്ക് ഇന്ത്യ പോയിക്ക‍ഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ യഥാര്‍ഥ ഹിന്ദുവായ ഗാന്ധിജിയെ വധിച്ച ഗോദ്സേയുടെ ശബ്ദത്തിലാണ് സംഘ്പരിവാര്‍ സംസാരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

കലാസാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമടക്കം നൂറ് കണക്കിന് ജനങ്ങളാണ് കമലിന് ഐക്യദാര്‍ഢ്യവുമായി കൊടുങ്ങല്ലൂരില്‍ എത്തിയത്. നാട്ടിലെ ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലാണ് അസഹിഷ്ണുതയോടെ സംഘപരിവാര്‍ നടത്തുന്ന ആരോപണങ്ങളെ തള്ളണമെന്നും കമലിന് പ്രതിരോധം തീര്‍ക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

വി ടി ബല്‍റാം എംഎല്‍എ, ബിനോയ് വിശ്വം, എന്‍ എസ് മാധവന്‍, സാറാ ജോസഫ്, കെ വേണു, സംവിധായകരായ ലാല്‍ജോസ്, ആഷിക് അബു, നടിമാരായ റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, എഴുത്തുകാരിയും കേരളവര്‍മ കോളേജ് അധ്യാപികയുമായ ദീപാ നിശാന്ത്, വൈശാഖന്‍, എന്‍ മാധവന്‍ കുട്ടി, രാവുണ്ണി, ശീതള്‍ ശ്യം, സുനില്‍ പി ഇളയിടം തുടങ്ങി രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News