ജിഷ്ണുവിന്റെ ആത്മഹത്യ; ആരോപണവിധേയരായ നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍; അന്വേഷണവുമായി സഹകരിക്കുമെന്ന് മാനേജ്‌മെന്റ്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍കെ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത്ത് കെ വിശ്വനാഥന്‍, അധ്യാപകന്‍ സിപി പ്രവീണ്‍ എന്നിവരെയാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് തീരുമാനം. ആത്മഹത്യയെക്കുറിച്ചുള്ള ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു. ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളറും അറിയിച്ചിരുന്നു.

ഇതിനിടെ ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും, മരണം കൊലപാതകമാണെന്നും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണുവിന്റെ മാതാവ് മഹിജ പരാതി നല്‍കി. ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും ഇത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും മഹിജ ആരോപിക്കുന്നു. പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധനടപടികള്‍ക്കെതിരെ ജിഷ്ണു പ്രതികരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കോളേജ് ഉടമ കൃഷ്ണദാസ്, പിആര്‍എ സാംജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലു, അധ്യാപകന്‍ സിപി പ്രവീണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് ജിഷ്ണുവിനെ കൊലപ്പെടുത്തിയതെന്നും മാതാവ് ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here