സൗദിയില്‍ ഞായറാ‍ഴ്ച മുതല്‍ പൊതുമാപ്പ്; അനധികൃതമായി തങ്ങുന്നവര്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ നാട്ടിലേക്കു മടങ്ങാം; ജയിലില്‍ ക‍ഴിയുന്നവരെയും വിട്ടയക്കും

റിയാദ്: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നാളെ മുതല്‍ ഏപ്രില്‍ 12 വരെയാണു പൊതുമാപ്പു കാലാവധി. അനധികൃതമായി രാജ്യത്തു താമസിക്കുന്നവര്‍ക്കും, വിസ കാലാവധി പൂര്‍ത്തിയായിട്ടും മടങ്ങിപ്പോകാത്തതിനേത്തുടര്‍ന്ന് കുടുങ്ങിപ്പോയവര്‍ക്കും ഇക്കാലത്തിനുള്ളില്‍ രാജ്യം വിട്ടു പോകാം. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, ട്രാഫിക്ക് നിയമലംഘനങ്ങള്‍ എന്നിവയില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ ഒഴികെ മറ്റു കുറ്റകൃത്യങ്ങളില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്കും ഈ സമയത്തിനുള്ളില്‍ സ്വദേശങ്ങളിലേക്കു പോകാന്‍ ക‍ഴിയും.

വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ഹജ് തീര്‍ഥാടകര്‍ക്കും ബാധകമായിരിക്കും. ലേബര്‍ ഓഫിസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കണം. ഏപ്രില്‍ 12നുശേഷം അനധിക‍ൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സൗദി ഭരണകൂടം വ്യക്തമാക്കി. ക്രമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ട്രാഫിക് നിയമലംഘനങ്ങള്‍, ക്രിമിനല്‍കുറ്റം എന്നിവയ്ക്ക് പൊതുമാപ്പ് ബാധകമല്ല.

അനധികൃത താമസക്കാരെ കയറ്റിവിടുമ്പോള്‍ വിരലടയാളമെടുത്ത് തിരിച്ചുവരുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പ് കാലത്ത് നടപ്പാക്കില്ല. ലേബര്‍ ഓഫിസ് മുഖേന നടപടികള്‍ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് ഓഫിസില്‍നിന്ന് ഫൈനല്‍ എക്സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവര്‍ രാജ്യം വിടേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here