കേരളത്തിന്‍റെ അന്നം മുട്ടിക്കാന്‍ ആന്ധ്ര അരിക്കു വില കൂട്ടി; കേരളത്തില്‍ വില കൂടാതിരിക്കാന്‍ ബദല്‍ മാര്‍ഗം നോക്കി സിവില്‍ സപ്ലൈസ്; മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അരി വാങ്ങും

തിരുവനന്തപുരം: നെല്ലുല്‍പാദനമില്ലെന്നു നുണ പറഞ്ഞ് ആന്ധ്രയില്‍നിന്നുള്ള അരിക്കു വില കൂട്ടി. എന്നാല്‍, കേരളത്തില്‍ അരി വില വര്‍ധിക്കാതിരിക്കാനും ലഭ്യത കുറയാതിരിക്കാനും സമയോചിത നടപടിയെടുത്ത സപ്ലൈക്കോ നടപടി പ്രതിസന്ധിയുണ്ടാക്കില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അരി വാങ്ങാനാണ് കേരളത്തിന്‍റെ പദ്ധതിയെന്നു ദേശാഭിമാനിയില്‍ സനല്‍ ഡി പ്രേം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യമായാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളം ജയ അരി വാങ്ങുന്നത്. കര്‍ണാടക, യുപി, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്ന് അരിവാങ്ങാന്‍ സപ്ളൈകോ 19ന് ടെണ്ടര്‍ ക്ഷണിക്കും. നെല്ല് ക്ഷാമത്തിന്റെ പേരില്‍ മില്ലുടമകള്‍ ആന്ധ്രയില്‍നിന്നുള്ള അരി കയറ്റുമതി ഓണത്തിനുശേഷം വെട്ടിക്കുറച്ചിരുന്നു.

മുന്‍കാലങ്ങളില്‍ മാസം 12 റാക്ക് അരിയാണ് കൊല്ലത്ത് എത്തിയിരുന്നത്. കൊല്ലത്തുനിന്നാണ് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിപണിയിലേക്ക് അരി കൊണ്ടുപോയിരുന്നത്. റെയില്‍മാര്‍ഗം അരി വരവ് നിലച്ചതോടെ ഇപ്പോള്‍ ലോറികളിലാണ് വ്യാപാരികള്‍ അരി എത്തിക്കുന്നത്. റോഡുമാര്‍ഗം അരി കൊണ്ടുവരുമ്പോള്‍ കിലോയ്ക്ക് 3.30 രൂപ അധികം ചെലവാകുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതും അരിവില കൂടാന്‍ കാരണമാകുന്നു.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ഇരുപതോളം വന്‍കിട മില്ലുകളില്‍ വന്‍തോതില്‍ നെല്ല് കെട്ടിക്കിടക്കുന്നു. നെല്ല് പൂഴ്ത്തിവച്ച് അരിവില ഉയര്‍ത്തുകയാണ് മില്ലുടമകളുടെ ലക്ഷ്യം. ജയ അരിയുടെ മൊത്തവില രണ്ടു മാസത്തിനിടെ 31.50ല്‍നിന്ന് 35.50 ആയി ഉയര്‍ന്നു. ഇതോടെ റീട്ടെയില്‍ ഷോപ്പുകളില്‍ വില 38 രൂപവരെയായി. ഏപ്രില്‍ ആദ്യവാരം വിളവെടുപ്പ് തുടങ്ങുന്നതിനു മുമ്പ് മൊത്തവില നാല്‍പതില്‍ എത്തിക്കുകയാണ് ലക്ഷ്യം. മില്ലുടമകളുടെ ഏജന്റുമാര്‍ കൊല്ലത്ത് തമ്പടിച്ച് വില ഇനിയും ഉയര്‍ത്താനുള്ള നീക്കം ആരംഭിച്ചു. ഈസ്റ്റ് ഗോദാവരിയില്‍ ഉല്‍പാദിപ്പിക്കുന്ന ജയ അരി പൂര്‍ണമായി കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്കാണ് കയറ്റി അയയ്ക്കുന്നത്. സുരേഖ അരിക്ക് എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ആവശ്യക്കാരുള്ളത്.

സപ്ളൈകോ ജനുവരി അഞ്ചിന് വിളിച്ച ടെണ്ടര്‍ പ്രകാരം 35 രൂപ ക്രമത്തില്‍ 100 ലോഡ് അരി വാങ്ങി. കുറഞ്ഞത് 500 ലോഡാണ് വാങ്ങാറുള്ളത്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് അരി വാങ്ങാനുള്ള സപ്ളൈകോ തീരുമാനം ആന്ധ്ര ലോബിക്ക് തിരിച്ചടിയാകും.

കഴിഞ്ഞ ഓണക്കാലത്ത് അരിക്ക് കൃത്രിക ക്ഷാമം സൃഷ്ടിച്ച് വില ഉയര്‍ത്താന്‍ നീക്കം നടന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇടപെടലില്‍ വില പിടിച്ചുനിര്‍ത്താനായി. പൊതു വിപണിയില്‍ പത്തു ദിവസത്തിനിടെ അഞ്ചു രൂപവരെ വില വര്‍ധിച്ചപ്പോള്‍ മന്ത്രി പി തിലോത്തമന്‍ ഇടപെട്ട് ആന്ധ്രയിലെ മില്‍ ഉടമകളുടെ യോഗം ചേര്‍ന്നിരുന്നു. ഓണ വിപണിയില്‍ അരിവില കൂട്ടില്ലെന്നും ദൌര്‍ലഭ്യം കൂടാതെ അരി എത്തിക്കുമെന്നും മില്‍ ഉടമകളും ബ്രോക്കര്‍മാരും യോഗത്തില്‍ ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സപ്ളൈകോ ജൂണില്‍ വിളിച്ച ടെണ്ടര്‍ പ്രകാരം 28.50 രൂപയ്ക്ക് അരി ലഭ്യമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here