റിയോ ഡി ജനിറോ: ബ്രസീലിൽ വീണ്ടും ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് 26 പേർ കൊല്ലപ്പെട്ടത്. ശനിയാഴ്ചയും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിൽ 10 പേരാണ് കൊല്ലപ്പെട്ടിരുന്നത്. രണ്ടാഴ്ചയ്ക്കിടെ 100 പേരാണ് ജയിലിലെ ഏറ്റുമുട്ടലിൽ ഇതുവരെ കൊല്ലപ്പെട്ടത്.
ബ്രസീലിന്റെ തെക്കുകിഴക്കൻ നഗരമായ നതാലിലുള്ള അൽകാകസ്, കായോ സെസാർ കുട്ടിഞ്ഞോ എന്നീ രണ്ടു ജയിലുകളിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. ബ്രസീലിലെ തന്നെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നാണ് അൽകാകസ്. ഇവിടെ രണ്ടാഴ്ചയോളമായി തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമാണ്. മയക്കുമരുന്നു സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സംഘർഷം തടങ്ങിയതിനു ശേഷം പൊലീസ് ജയിലിലേക്കു പ്രവേശിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ഭക്ഷണം കഴിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുന്ന പാത്രങ്ങൾ കൊണ്ട് തലയ്ക്കടിച്ചും ജയിൽ ഭിത്തിയിൽ തലയിടിപ്പിക്കുന്നതിലൂടെയുമാണ് പലരെയും കൊലപ്പെടുത്തിയിരിക്കുന്നത്. നൂറോളം പേർ കൊല്ലപ്പെട്ട ആമസോണസ് ജയിൽ ലഹളക്കു ശേഷം രാജ്യത്തെ ജയിലുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും കനത്ത സുരക്ഷയുള്ള അഞ്ചു ജയിലുകൾ കൂടി നിർമ്മിക്കുമെന്നും പ്രസിഡന്റ് മൈക്കിൾ ടെമർ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here