ആംബുലൻസിൽ കറങ്ങിനടന്ന് പിടിച്ചുപറിയും അക്രമവും നടത്തുന്ന സംഘം അറസ്റ്റിൽ; കവർച്ചയ്ക്കു ശേഷം ആംബുലൻസിൽ രക്ഷപ്പെടും

തിരുവനന്തപുരം: നെടുമങ്ങാട്ട് ആംബുലൻസിൽ കറങ്ങി നടന്ന് കവർച്ചയും പിടിച്ചുപറിയും നടത്തിവന്നിരുന്ന നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കവർച്ച, പിടിച്ചുപറി, അക്രമം, കൂട്ടത്തല്ല് എന്നിവ നടത്തി ആംബുലൻസിൽ രക്ഷപ്പെടുന്നതു പതിവാക്കുകയായിരുന്നു സംഘം. നെടുമങ്ങാട്, വിതുര, പാലോട്, ആര്യനാട് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഗുണ്ടാസംഘം പ്രവർത്തിച്ചിരുന്നത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

നെടുമങ്ങാട് കരിപ്പൂര് ഹൈസ്‌കൂളിനു സമീപം സ്റ്റമ്പർ അനീഷ് എന്ന അനീഷ് (28), പുലിപ്പാറ തേവരുകുഴി ലക്ഷംവീട്ടിൽ പുലിപ്പാറ ശ്യാം (27), പത്താംകല്ല് മേലേക്കര ശ്യാം നിവാസിൽ ശ്യാംകുമാർ (27), തിരുവനന്തപുരം കരിമഠം കോളനി സ്വദേശി ചുള്ളിമാനൂർ ആറാംപള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന സജിത് (35) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ വനമേഖലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രത്തിൽ ആംബുലൻസിനുള്ളിൽ മദ്യപിച്ചും നാട്ടുകാരെ ഭീഷണിപ്പെടുത്തിയും ഒരു സംഘം സഞ്ചരിച്ചുവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

നെടുമങ്ങാട് പഴകുറ്റിയിൽ സ്‌പെയർപാർട്‌സ് കടയിലെത്തി ഉടമ കുമാരപിള്ളയെ മർദിച്ച് രണ്ടരപ്പവന്റെ മാല പൊട്ടിക്കൽ, ക്രിസ്മസ്തലേന്ന് ആനാട് നാഗച്ചേരിയിൽ വഴിയാത്രക്കാരിയായ ഓമനയെ തലയ്ക്കടിച്ചുവീഴ്ത്തി മൂന്നുപവൻ സ്വർണം കവർച്ച തുടങ്ങിയവ ബൈക്കിലെത്തിയാണ് നടത്തിയതെങ്കിലും ഒരു ആംബുലൻസിന്റെ സാന്നിധ്യം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഓട്ടോഡ്രൈവർ നെടുമങ്ങാട് താളിക്കമുകൾ സ്വദേശി ബ്രിജി രാജനെ മർദിച്ച് 40,000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലും നെടുമങ്ങാട് സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ അർഷാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പണം കവർന്ന കേസിലും ഇവർ പ്രതികളാണ്. സംഘത്തിലെ പ്രധാനിയായ സ്റ്റമ്പർ അനീഷ് നെടുമങ്ങാട് ബ്‌ളോക്ക് ഓഫീസിനുമുന്നിലെ കടക്കാരനെയും കുശർകോട്ടുള്ള ഹോട്ടൽ തൊഴിലാളിയെയും ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ബൈജുവിനെയും ആംബുലൻസ് ഡ്രൈവർ വിഷ്ണുവിനെയും ഖാദിബോർഡ് ജങ്ഷനിലുള്ള ഒരു ഗൃഹനാഥനെയും കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ നിരവധി ഗുണ്ടാ ആക്രമണ കേസിൽ പ്രതിയാണ്. പുലിപ്പാറ ശ്യാം ഒരു ബലാത്സംഗ കേസിലും ഗവ. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. മോഷണമുതലുകൾ വിറ്റുകൊടുക്കുന്ന സജിത് കഞ്ചാവുകേസിലും അടിപിടി കേസിലും പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here