‘നിങ്ങള്‍ കന്യകയാണോ? പോണ്‍ കാണാറുണ്ടോ? ആണെങ്കില്‍ സാത്താന്റെ സന്തതി’; ‘പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പുമിടുന്നത് ആണുങ്ങളെ വശീകരിക്കാന്‍’: അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഭവിക്കുന്നത്

തിരുവനന്തപുരം: അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി കോളേജില്‍ നടക്കുന്ന വിദ്യാര്‍ഥി പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ അധ്യാപിക രംഗത്ത്. കോളേജിലെ മുന്‍ അധ്യാപികയായ രാധു രാജ് എസ് ആണ് കോളേജ് ക്യാമ്പസിനുള്ളില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് തുറന്നെഴുതുന്നത്.

ക്യാമ്പസിനുള്ളില്‍ മുഴുവനും സിസിടിവി ക്യാമറകളാണെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നിരിക്കരുതെന്ന നിയമവും ഇവിടെയുണ്ടെന്ന് രാധു രാജ് പറയുന്നു. സ്പിരിച്വല്‍ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ആദ്യ ചോദ്യം നിങ്ങള്‍ വിര്‍ജിന്‍ ആണോ എന്നാണെന്നും രാധു വെളിപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പുമിടുന്നത് ആണുങ്ങളെ വശീകരിക്കാനാണെന്നാണ് ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്റെ കണ്ടുപിടുത്തമെന്നും ഇവര്‍ ആരോപിക്കുന്നു.


രാധു രാജ് പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ അധ്യയന വർഷം ഞാൻ പഠിപ്പിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് De Paul Institute of Science and Technology (DiST) അങ്കമാലി. കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായും വിദ്യാർത്ഥികളുടെ സ്റ്റേറ്റസായും trolls ആയും പലതും കണ്ടു.

കുട്ടികൾ ആരോപിക്കുന്ന വിധത്തിൽ മറ്റ് സ്വാശ്രയ സ്ഥാപനങ്ങൾ പോലെ തന്നെ കനത്ത ഫീസ് ഇവിടേയും ഈടാക്കുന്നുണ്ട്. എന്നാൽ മാധ്യമ വിഭാഗത്തിൽ ഇതനുസരിച്ചുള്ള സൗകര്യങ്ങളും ഏറെക്കുറേ ഉണ്ടെന്നതാണ് അനുഭവം. സ്വകാര്യ പ്രോജക്ടുകൾക്ക് ക്യാമറകളും മറ്റും നിബന്ധനകളോടെ ഉപയോഗിക്കാൻ അനുവദിക്കാറുമുണ്ട്. മനേജ്മെന്റിന്റെ സമ്മതത്തോടെയും സ്വന്തം റിസ്ക്കിൽ ലീവെടുത്തും അത്തരം പ്രോജക്ടുകളിൽ സഹകരിക്കുന്ന അധ്യാപകരേയും നേരിട്ടറിയാം.

മികച്ച സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയതോ മാധ്യമരംഗത്ത് ഏറെ നാളത്തെ പരിചയമുള്ളവരോ ഒക്കെയാണ് അവിടുത്തെ അധ്യാപകരിലേറെയും. പ്രാക്ടിക്കൽ ക്ലാസുകളാണ് ഡിപ്പാർട്മെന്റിൽ ഭൂരിപക്ഷവുമുള്ളത്. അവ ഒഴിവുവേളകളായി കാണുന്ന വിദ്യാർത്ഥികളാണ് കൂടുതലും. അതൊരു മറയായി എടുക്കുന്ന അധ്യാപകരുമുണ്ട്, ഇല്ലെന്നല്ല.

ജേണലിസം ക്ലാസിൽ ന്യൂസ് പേപ്പർ അനാലിസിസും ജെറൽ പേപ്പർ ഡിസ്ക്കഷനും അനാവശ്യമാണെന്നു പറയുന്ന മാനേജ്മെന്റിനേയും വിദ്യാർത്ഥികളേയും എഴുത്തും തിരുത്തും ചർച്ചയും ചിലപ്പോഴൊക്കെ വെറുതേയിരിപ്പും പഠനത്തിന്റെ ഭാഗം തന്നെയാണെന്ന് ആരാണോർമ്മിപ്പിക്കുക. – പഠനമെന്നാൽ സ്പൂൺ ഫീഡ് ചെയ്യുന്ന സിലബസ് മാത്രമാണെന്ന ധാരണ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ തന്നെ പോരായ്മയാണ്. കാഴ്ചയിൽ അധ്യാപികയുടെ ‘ലുക്കി’ല്ലാത്തതുകൊണ്ടും പ്രായം കുറവായതുകൊണ്ടും എന്റെ ‘കഴിവിനെ’ സംശയിച്ച നിരവധി വിദ്യാർത്ഥികളെ അവിടെ നേരിടേണ്ടി വന്നിട്ടുണ്ട്.

സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും എപ്പോഴുമെന്ന പോലെ ഈ പ്രതിഷേധത്തിലും ഞാൻ വിദ്യാർത്ഥികൾക്കൊപ്പമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലെ തന്നെയാണ് ഡിസ്റ്റും. പഠിച്ച ഇടങ്ങളു പഠിപ്പിച്ച ഇടങ്ങളും കണക്കാണെന്നതാണ് വാസ്ഥവം. എല്ലായിടവും ഒരുപോലെ ആണെന്നത് അവ ശരിയാക്കുന്നില്ല. മാറ്റങ്ങൾ അവശ്യമായ കാര്യങ്ങളുണ്ട്. അവയെ കണ്ടില്ലെന്നു നടച്ച് മുന്നോട്ടു പോകാനാവില്ല.

നിന്റെയൊരു FB സ്റ്റേറ്റസിനോ കുട്ടികളുടെ സമരങ്ങൾക്ക് പോലുമോ തകർക്കാനാവാത്ത അടിത്തറയുണ്ട് ഈ സ്ഥാപനത്തിന് എന്ന് അഭിമാനപൂർവ്വം പറഞ്ഞ മാനേജ്മെന്റിലെ സുഹൃത്തിനെ ഓർമ്മിച്ചുകൊണ്ടു തന്നെ ചിലത് പറയാനുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സദാചാര മൂല്യ വളർച്ചയുടെ പേരിൽ നടക്കുന്ന ലിംഗവിവേചനവും സാമ്പത്തിക- വൈജ്ഞാനിക ചൂഷണങ്ങളും കണ്ടില്ലെന്നു നടിക്കാനുമാവില്ല.
വ്യക്തിപരമായ ചില അനുഭവങ്ങൾ മാത്രം പങ്കുവയ്ക്കുന്നു.
1. സർവേലൻസ് ക്യാമറകളാണ് കാംപസിലെവിടേയും. ക്ലാസ് റൂമിൽ ക്യാമറ സ്ഥാപിക്കാൻ പാടില്ല എന്ന യൂണിവേഴ്സിറ്റി നിയന്ത്രണമുള്ളതുകൊണ്ടു മാത്രം പ്രവർത്തനരഹിതമായ ക്യാമറകൾ ക്ലാസ് റൂമുകളിൽ.
2. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നിരിക്കരുതെന്നത് അലിഖിത നിയമം. ചൂടുപറ്റലൊക്കെയെന്ത്.. ഞങ്ങൾക്ക് കിന്റർഗാർഡൻ തുടങ്ങാനാണ് പ്ലാൻ.
3. സ്പിരിച്വൽ കൗൺസിലംഗിൽ പെൺകുട്ടികൾ നേരിടേണ്ടി വരുന്ന ആദ്യ ചോദ്യം നിങ്ങൾ വിർജിൻ ആണോ എന്നതായിരുന്നു. പോൺ കാണാറുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. ഉണ്ടെന്നു സമ്മതിച്ചവർ സാത്താന്റെ പിടിയിലാണെന്നും പ്രാർത്ഥനയും ഫ്രീ.
4. പെൺകുട്ടികൾ ജീൻസും ടോപ്പുമിടുന്നത് ആണുങ്ങളെ വശീകരിക്കാനാണെന്നും അതുവഴി സ്ത്രീധനമില്ലാതെ കല്യാണം നടക്കുമെന്നതിനാൽ അപ്പനമ്മമാർ പിൻതുണയ്ക്കുന്നു എന്നും ലേഡീസ് ഹോസ്റ്റൽ വാർഡൻ.
5. അധ്യാപികമാർക്ക് വേഷം സാരി. (അതിനേ ചൊല്ലി നടന്ന ചർച്ചകളും പ്രതിഷേധങ്ങളും ഇവിടെ എഴുതുന്നില്ല). അവർ പോഡിയത്തിൽ നിന്നു മാത്രം ക്ലാസെടുക്കണം. വിദ്യാർത്ഥികൾക്കിടയിലൂടെ നടക്കുന്നതും അവർക്കിടയിൽ ബഞ്ചിലോ ഡസ്ക്കിലോ കസേരയിലോ ഇരിക്കാൻ പാടില്ല. അത് വിദ്യാർത്ഥികൾ ചൂഷണം ചെയ്യാൻ സാധ്യതയുണ്ട് എന്നതാണ് കാരണം. വ്യക്തിപരമായി ഉപദേശവും ചീത്തയും കേട്ടിട്ടുണ്ട്.
6. വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുക, ഇടവേളകളിൽ പ്രത്യേകിച്ച് ക്ലാസിനു ശേഷമുള്ള സമയങ്ങളിൽ അവർക്കൊപ്പം ചിലവഴിക്കുന്ന അധ്യാപികമാർ അത്ര ശരിയല്ല. (ഇതെന്നെ തന്നെ ഉദ്ദേശിച്ചാണ്)

സർഗാത്മകമായ വിമർശനങ്ങളെ, ട്രോളുകളെ നിയന്ത്രിക്കുന്നതിനോടോ നിരോധിക്കുന്നതിനോടോ യോജിപ്പില്ല. പിന്നെ ശരിയാണ്, നിങ്ങൾക്ക് ആരേയും ഡീ ബാർ ചെയ്യാനാവില്ല. ക്ലാസിലോ കോളേജിലോ കയറരുത് എന്ന് പറഞ്ഞ് ദിവസങ്ങളോ മാസങ്ങളോ പുറത്തു നിർത്താം. ശേഷം അറ്റൻഡൻസ് ഇല്ലായെന്നു പറഞ്ഞ് പരീക്ഷയെഴുതിക്കാതെ പുറത്താക്കാം. വിദ്യാർത്ഥികളുടെ ഭാവി വഴിമുട്ടിക്കാം. നിസ്സഹായരായ പ്രതികരിക്കാനാവാത്ത എന്റെ സഹപ്രവർത്തകരോട് പറയാൻ യാതൊന്നുമില്ല. ആ സിസ്റ്റത്തിനുള്ളിൽ നിന്ന് ആവുന്നതെല്ലാം ചെയ്യുന്ന ചിലരെ അറിയാം.

അവസാനമായി, പാരമ്പര്യവും തറവാട്ടു മഹിമയും പറഞ്ഞ് ഇങ്ങോട്ടാരും വരണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News